സൗദിയിലെ റിയാദില്‍ നിന്ന് ഉംറയ്ക്കായി വരികയായിരുന്ന രണ്ട് ഇന്ത്യന്‍ കുടുംബങ്ങളുടെ കാർ അപകടത്തില്‍പ്പെട്ട് രണ്ട് കുട്ടികളടക്കം അഞ്ചുപേര്‍ മരിച്ചു. ഇന്നലെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. ഹൈദരാബാദ്, രാജസ്ഥാന്‍ സ്വദേശികളാണ് മരിച്ചത്.
ഹൈദരാബാദ് സ്വദേശി അഹ്മദ് അബ്ദുറഷീദിന്റെ ഗര്‍ഭിണിയായ ഭാര്യ ഖന്‌സ, മകള്‍ മറിയം (3), രാജസ്ഥാന്‍ സികാര്‍ സ്വദേശി മുഹമ്മദ് ഷാഹിദ് ഖത്രി, ഭാര്യ സുമയ്യ, മകന്‍ അമ്മാര്‍ (4) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ അഹ്മദ് അബ്ദുറഷീദ് (27) ആശുപത്രിയില്‍ ചികിത്സയിലാണ്.
റിയാദിലെ സുവൈദി എന്ന സ്ഥലത്തിനടുത്താണ് ഇവര്‍ താമസിക്കുന്നത്. രണ്ട് കുടുംബവും ഉംറയ്ക്കായി പുറപ്പെട്ടതായിരുന്നു. ഇവര്‍ സഞ്ചരിച്ച കാര്‍ വ്യാഴാഴ്ച പുലര്‍ച്ചെ എതിര്‍ദിശയില്‍ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.