യുഎഇയിലെ സ്വദേശിവൽക്കരണവുമായി ബന്ധപ്പെട്ട് ഇതുവരെ 380 വ്യാജ തൊഴിൽ കേസുകൾ കണ്ടെത്തിയിട്ടുണ്ടെന്ന് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. പരിശോധനാ സംഘങ്ങൾ സംശയാസ്പദമായ കേസുകൾ സജീവമായി നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം അറിയിച്ചു.
അതേമസമയം 2023-ന്റെ ആദ്യ പാദത്തിൽ, സ്വകാര്യ മേഖലയിലെ എമിറേറ്റൈസേഷൻ നിരക്ക് 11 ശതമാനത്തിലധികം വർദ്ധിച്ചതായും മന്ത്രാലയം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം സ്വദേശിവൽക്കരണ നയങ്ങൾ ലംഘിച്ചതിന് മന്ത്രാലയം 20 സ്ഥാപനങ്ങളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു. 296 സ്വദേശികളെ കബളിപ്പിച്ചതിന് ഒരു സ്വകാര്യ കമ്പനിയുടെ ഉടമയെയും മാനേജരെയും ജയിലിലടക്കാനും പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു.
നാഫീസ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഒരു സ്ഥാപനം വ്യാജ എമിറേറ്റൈസേഷൻ നടത്തുകയാണെങ്കിൽ, ഓരോ വ്യാജ എമിറാത്തി ജീവനക്കാരനും 20,000 ദിർഹം മുതൽ 100,000 ദിർഹം വരെ പിഴ ചുമത്തും. നാഫീസ് നൽകുന്ന സാമ്പത്തിക സഹായങ്ങളും മറ്റ് ആനുകൂല്യങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കുകയും പിരിച്ച തുക വീണ്ടെടുക്കുകയും ചെയ്യും. നാഫീസ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് തെറ്റായ രേഖകളോ ഡാറ്റയോ സമർപ്പിക്കുന്ന കമ്പനികൾക്കും ഇതേ പിഴ ബാധകമാണ്.