ദുബായിൽ വ്യക്തികളെയും കമ്പനികളെയും ലക്ഷ്യമിട്ട് 32 മില്യൺ ദിർഹത്തിന്റെ (8.7 മില്യൺ ഡോളർ) ഓൺലൈൻ തട്ടിപ്പ് നടത്തിയതിനും കള്ളപ്പണം വെളുപ്പിച്ചതിനും 30 അംഗ സംഘത്തെയും ഏഴ് കമ്പനികളെയും ദുബായ് മണി ലോണ്ടറിംഗ് കോടതി ശിക്ഷിച്ചു.
സംഘത്തിലെ 30 പേർക്കും മൊത്തത്തിൽ 96 വർഷത്തെ തടവിനാണ് ശിക്ഷിച്ചിരിക്കുന്നത് . ശിക്ഷാ കാലാവധിക്കുശേഷം ഇവരെ നാടുകടത്തും. പ്രതികൾ ഒരുമിച്ച് 32 മില്യൺ ദിർഹം പിഴയടക്കാനും കോടതി ഉത്തരവിട്ടു. കുറ്റകൃത്യത്തിന് ഉപയോഗിച്ച കമ്പ്യൂട്ടറുകളും ഫോണുകളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ കേസിൽ ഉൾപ്പെട്ട ഏഴ് കമ്പനികൾക്ക് മൊത്തം 700,000 ദിർഹവും പിഴ ചുമത്തിയിട്ടുണ്ട്. പിഴ അടയ്ക്കുന്നതിനായി ചിലപ്പോൾ പ്രതികളുടെ ഫണ്ടുകളോ സ്വത്തുക്കളോ കോടതി കണ്ടുകെട്ടിയേക്കാം.
ബാങ്കുകളെന്നും ധനകാര്യ സ്ഥാപനങ്ങളെന്നും പറഞ്ഞ് ആൾമാറാട്ടം നടത്തിയും 118,000 ഫിഷിംഗ് ഇമെയിലുകൾ അയച്ചുമാണ് സംഘം പണം തട്ടിയെടുത്തത്. പ്രതികളുടെ അക്കൗണ്ടിലേക്ക് പേയ്മെന്റുകൾ കൈമാറാൻ അഭ്യർത്ഥിച്ചു കൊണ്ടാണ് ഇമെയിലുകൾ അയച്ചിരുന്നത്. ചില പ്രതികൾ പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുകയും, ചിലർ ഫണ്ടിന്റെ അനധികൃത ഉറവിടം മറയ്ക്കാനായി യൂസ് ഡ് കാറുകൾ വാങ്ങിയതായും കോടതി കണ്ടെത്തി.