യുഎഇയിൽ മുട്ടയുടെയും കോഴിയിറച്ചിയുടെയും നിശ്ചിത വിലകൾ പാലിക്കാതെ 125 സ്റ്റോറുകൾ നിയമലംഘനങ്ങൾ നടത്തിയതായി ഉപഭോക്തൃ സംരക്ഷണത്തിനുള്ള സുപ്രീം കമ്മിറ്റി കണ്ടെത്തി.
ഈ വർഷം ഏപ്രിൽ 1 മുതൽ ജൂലൈ 5 വരെ രാജ്യവ്യാപകമായി സൂപ്പർമാർക്കറ്റുകളിലും പലചരക്ക് കടകളിലും നടത്തിയ പരിശോധനകളിലാണ് ഇത് കണ്ടെത്തിയത്.
കഴിഞ്ഞ ഏപ്രിലിൽ, മുട്ടയുടെയും കോഴി ഉൽപന്നങ്ങളുടെയും വില 13 ശതമാനത്തിലധികം വർധിപ്പിച്ചതിന് റീട്ടെയിലർമാർക്കും വിതരണക്കാർക്കും 10,000 ദിർഹത്തിൽ കുറയാത്ത പിഴ ചുമത്തുമെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. ആവർത്തിച്ചുള്ള ലംഘനങ്ങൾക്ക് പിഴ 200,000 ദിർഹം വരെ വർദ്ധിപ്പിക്കും.
ഈ തീരുമാനങ്ങളും നയങ്ങളും രാജ്യത്ത് ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മറി പറഞ്ഞു.