യുഎഇയിൽ ഓരോ വാഹനത്തിനും അനുവദിച്ചിട്ടുള്ള ടിൻറിങ്ങിന്റെ നിശ്ചിത ശതമാനത്തിന് മുകളിൽ പോയാൽ 1,500 ദിർഹം പിഴ ലഭിക്കുമെന്ന് ഉമ്മുൽ ഖുവൈൻ പോലീസ് മുന്നറിയിപ്പ് നൽകി.
ഒട്ടുമിക്ക വാഹനങ്ങളും ഫാക്ടറിയിൽ നിന്നും വരുന്നത് 30 ശതമാനത്തോളം ടിൻറിങ്ങുമായാണ്. എന്നിരുന്നാലും,വാഹനങ്ങളുടെ ടിന്റ് 50 ശതമാനമായി വർധിപ്പിക്കുന്നത് അനുവദനീയമല്ലെന്ന് അതോറിറ്റി വാഹനമോടിക്കുന്നവരെ ഓർമിപ്പിച്ചു. ഇത് വിൻഡ്ഷീൽഡിലെ ഗ്ലാസിനും ഇരു വശത്തും പിൻഭാഗത്തുമുള്ള ഗ്ലാസ്സുകൾക്ക് ബാധകമായിരിക്കും.
നിയമം അംഗീകരിച്ച ലെവലിനുമപ്പുറം വിൻഡോ ടിൻറിംഗിന്റെ ശതമാനം വർദ്ധിപ്പിച്ചാലോ, പെയിന്റ് ചെയ്യാൻ അനുവാദമില്ലാത്ത വാഹനം പെയിന്റ് ചെയ്താലോ 1,500 ദിർഹം പിഴ ലഭിക്കും. കാർ വെയിലത്ത് പാർക്ക് ചെയ്യുമ്പോൾ തണുപ്പിക്കാൻ വിൻഡ്ഷീൽഡിൽ സൺസ്ക്രീൻ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഡ്രൈവ് ചെയ്യുന്നതിനുമുമ്പ് അത് പൂർണ്ണമായും നീക്കംചെയ്യാൻ മറക്കരുതെന്നും പോലീസ് ഓർമ്മപ്പെടുത്തി.