ഇന്ത്യ ആതിഥ്യം വഹിക്കുന്ന 18-ാമത് ജി-20 ഉച്ചകോടി ഇന്ന് ശനിയാഴ്ച ഡൽഹിയിൽ ആരംഭിക്കും. ഗ്ലോബൽസൗത്ത് രാജ്യങ്ങളുടെയും വികസ്വര രാജ്യങ്ങളുടെയും ശബ്ദത്തിന്റെ പ്രതിഫലനം ലക്ഷ്യമിട്ടാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ലോകനേതാക്കൾ അടക്കം എത്തിയതോടെ രണ്ടുദിവസം ഡൽഹി നയതന്ത്രവേദിയാകും. യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്നലെ വെള്ളിയാഴ്ച തന്നെ ന്യൂഡൽഹിയിൽ എത്തിചേർന്നിട്ടുണ്ട്.
റഷ്യ-യുക്രെയ്ൻ യുദ്ധത്തെച്ചൊല്ലി അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങൾ ഒരുഭാഗത്തും റഷ്യയും ചൈനയും മറുഭാഗത്തും ചേരിതിരിഞ്ഞ് നിലയുറപ്പിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ഉച്ചകോടി. ആഫ്രിക്കൻ യൂണിയനെ ജി-20 യിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ ഉച്ചകോടി തീരുമാനമെടുക്കും. 15 ഉഭയകക്ഷി ചർച്ചകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയിൽ രാഷ്ട്രനേതാക്കളുമായി കൂടിക്കാഴ്ചനടത്തും.
അംഗരാജ്യങ്ങൾക്കിടയിൽ സമവായമുണ്ടാക്കി ഡൽഹി പ്രഖ്യാപനമെന്ന പേരിൽ സംയുക്ത പ്രസ്താവന പുറത്തിറക്കാനാണ് ഇന്ത്യയുടെ നീക്കം. സംയുക്ത പ്രഖ്യാപനം ഏറെക്കുറെ തയ്യാറാണെന്നും നേതാക്കൾ ചർച്ചചെയ്ത് അന്തിമ തീരുമാനമെടുക്കുമെന്നും ഇന്ത്യയുടെ ഷെർപ അമിതാഭ് കാന്ത് വ്യക്തമാക്കി. വിദേശകാര്യസെക്രട്ടറി വിനയ് മോഹൻ ഖ്വാത്ര, ഉച്ചകോടിയുടെ ഏകോപനം നിർവഹിക്കുന്ന മുൻ വിദേശകാര്യസെക്രട്ടറി ഹർഷവർധൻ ശൃംഗ്ല, കേന്ദ്ര സാമ്പത്തികകാര്യ വിഭാഗം സെക്രട്ടറി അജയ് സേഥ്, വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി എന്നിവർക്കൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം പ്രതികരിച്ചത്.
60 നഗരങ്ങളിലായിനടന്ന 220 ജി-20 യോഗങ്ങളുടെ സമാപനമാണ് ഉച്ചകോടി. കാലാവസ്ഥാ വ്യതിയാനം, സാമ്പത്തികവികസനം, ചെറിയവരുമാനമുള്ള രാജ്യങ്ങൾക്കുമേലുള്ള കടഭാരം, ഭക്ഷ്യ-വളം പണപ്പെരുപ്പം എന്നിവയാണ് ജി-20 ഉച്ചകോടിയുടെ പ്രധാന ചർച്ചാവിഷയം.