അറ്റലാന്റിക് സമുദ്രത്തിൽ വച്ച് തകർന്ന ടൈറ്റൻ സമുദ്ര പേടകത്തിന്റെ കൂടുതൽ അവശിഷ്ടങ്ങളും മനുഷ്യാവശിഷ്ടങ്ങളും കണ്ടെടുത്തതായി യു.എസ് കോസ്റ്റ്ഗാർഡ് അറിയിച്ചു. കഴിഞ്ഞാഴ്ച കടലിന്റെ അടിത്തട്ടിൽ കണ്ടെത്തിയ ഈ ഭാഗങ്ങൾ യു.എസ് തീരത്തെത്തിച്ചു.
മനുഷ്യ ശരീരഭാഗങ്ങളും ഇതിൽപ്പെടുന്നു. മുമ്പ് കരയ്ക്കെത്തിച്ച ടൈറ്റന്റെ അവശിഷ്ടങ്ങൾക്കൊപ്പവും യാത്രികരുടെ ശരീരഭാഗങ്ങളുമുണ്ടായിരുന്നു. ഇവ യു.എസിലെ മെഡിക്കൽ സംഘം പരിശോധിച്ചുവരികയാണ്. ജൂൺ 18നാണ് ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള യാത്രയ്ക്കിടെ കാനഡയിലെ ന്യൂഫൗണ്ട്ലൻഡ് തീരത്ത് നിന്ന് 600 കിലോമീറ്റർ അകലെ വച്ച് ഓഷൻ ഗേറ്റ് കമ്പനിയുടെ ടൈറ്റൻ പര്യവേക്ഷണ പേടകത്തെ കാണാതായത്.
22ന് സമുദ്രത്തിനടിയിൽ രണ്ട് മൈൽ ആഴത്തിൽ ടൈറ്റന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. മർദ്ദം താങ്ങാതെ പേടകം ഉൾവലിഞ്ഞു പൊട്ടിയെന്നാണ് നിഗമനം. ടൈറ്റന്റെ ഉടമസ്ഥരായ ഓഷൻ ഗേറ്റ് കമ്പനിയുടെ സി.ഇ.ഒ സ്റ്റോക്ടൺ റഷ്, ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ഹർഡിംഗ്, ബ്രിട്ടീഷ് – പാകിസ്ഥാനി കോടീശ്വരൻ ഷെഹ്സാദാ ദാവൂദ്, മകൻ സുലേമാൻ, ഫ്രഞ്ച് പര്യവേഷകൻ പോൾ ഹെൻറി നാർജിയോലെറ്റ് എന്നിവരാണ് ടൈറ്റനിലുണ്ടായിരുന്നത്. എല്ലാവരും തത്ക്ഷണം കൊല്ലപ്പെട്ടു.