മത്സ്യബന്ധനത്തിന് വാടകയ്‌ക്കെടുത്ത ബോട്ട് കനത്ത തിരമാലയിൽപ്പെട്ടതിനെത്തുടർന്ന് 6 ഇന്ത്യക്കാർക്കും 2 പാകിസ്ഥാനികൾക്കും 63 കാരനായ യുഎഇ സ്വദേശി കടലിൽ രക്ഷകനായി മാറി. കഴിഞ്ഞ ജനുവരി 11 ന് ദുബായിൽ മത്സ്യബന്ധനത്തിന് വാടകയ്‌ക്കെടുത്ത ഒരു ബോട്ടിലെ 10 പേരടങ്ങുന്ന സംഘത്തിലെ ആറ് ഇന്ത്യക്കാരേയും രണ്ട് പാകിസ്ഥാനികളെയുമാണ് ക്യാപ്റ്റൻ മുഹമ്മദ് അൽ ഫലാസി എന്ന യുഎഇ സ്വദേശി രക്ഷപ്പെടുത്തിയത്. രണ്ട് ഇന്ത്യക്കാരെ നിർഭാഗ്യവശാൽ രക്ഷിക്കാനായില്ല. ഇന്ത്യക്കാരായ 2 പേർ മോശം കാലാവസ്ഥയെത്തുടർന്ന് ഉയർന്ന തിരമാലകളിൽ പെട്ട് ബോട്ട് മറിഞ്ഞ് മുങ്ങിമരിച്ചിരുന്നതായി ദുബായ് പോലീസ് സ്ഥിരീകരിച്ചതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 10 മണിക്ക് ദുബായിലെ അൽ ഹംരിയ തുറമുഖത്ത് നിന്ന് ഒരു സാധാരണ മത്സ്യബന്ധന യാത്രയ്ക്കായി രണ്ട് തൊഴിലാളികൾക്കൊപ്പം പുറപ്പെട്ടപ്പോഴാണ് ഈ സംഘം തിരമാലയിൽപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടതെന്ന് രക്ഷാപ്രവർത്തനം അനുസ്മരിച്ചുകൊണ്ട് അൽ ഫലാസി പറഞ്ഞു.
കടലിൽ, ലൈഫ് ജാക്കറ്റ് ധരിച്ച ഒരാളെ തിരമാലകൾ കൊണ്ടു പോകുന്നത് ദൂരെ കണ്ടപ്പോൾ അൽ ഫലാസി അവരുടെ അടുത്തെത്താൻ ബോട്ട് വേഗത്തിൽ ഓടിക്കുകയും ബോട്ടിൽ കയറ്റുകയും ചെയ്തു. അയാൾക്ക് പ്രഥമശുശ്രൂഷ നൽകി, വാടകയ്‌ക്കെടുത്ത ബോട്ടിൽ മറ്റ് ഒമ്പത് പേർ കൂടി ഉണ്ടെന്ന് കേട്ടപ്പോൾ താൻ ശരിക്കും അമ്പരന്നെന്ന് അൽ ഫലാസി പറഞ്ഞു, ഉടനെ മറ്റുള്ളവർക്കായി തിരച്ചിൽ ആരംഭിച്ചു.
ഒടുവിൽ തിരച്ചിലിനിടെ തന്റെ ബോട്ട് വിവിധ ദിശകളിലേക്ക് കൊണ്ടുപോയ ശേഷം എട്ട് പേരെ രക്ഷപ്പെടുത്തി. പക്ഷെ രണ്ട് മൃതദേഹങ്ങൾ വെള്ളത്തിൽ കണ്ടെത്തിയത് തന്നെ ഏറെ ദുഃഖത്തിലാഴ്ത്തിയെന്നും അൽ ഫലാസി പറഞ്ഞു.
അൽ ഫലാസിയ്ക്ക് ഈ യാത്ര മീൻ പിടിക്കാനുള്ള ഒരു ദിനചര്യയായിരുന്നു. സാധാരണയായി പുലർച്ചെ 4 മണിക്ക് പോകേണ്ടതായിരുന്നു. എന്നാൽ അന്ന് ബോട്ടിന്റെ എഞ്ചിനിലെ അറ്റകുറ്റപ്പണികൾ കാരണവും ബോട്ട് അഞ്ച് ദിവസമായി ഉപയോഗിക്കാത്തതിനാലും രാവിലെ 10 മണിക്ക് ആണ് കടലിൽ ഇറങ്ങിയതെന്നും അൽ ഫലാസി പറഞ്ഞു. അതുകൊണ്ടാണ് ഇവരെ രക്ഷിക്കാനായതെന്നും അൽ ഫലാസി പറഞ്ഞു. രക്ഷപ്പെടുത്തിയ എല്ലാവരും ക്ഷീണിതരായിരുന്നതിനാൽ പ്രഥമശുശ്രൂഷ നൽകിയിരുന്നു.