യുഎഇയിലെ കമ്പനികളിലെ ജീവനക്കാരിൽ നിശ്ചിത ശതമാനം വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരായിരിക്കണമെന്ന നിബന്ധന പാലിച്ചില്ലെങ്കിൽ ഇപ്പോൾ പുതിയ തൊഴിൽ പെർമിറ്റിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതായി റിപ്പോർട്ടുകൾ പറയുന്നു.
പുതിയ കമ്പനികളിൽ ജീവനക്കാരെ നിയമിക്കുമ്പോൾ ആദ്യത്തെ 20 % വിവിധ രാജ്യങ്ങളിലുള്ളവർക്ക് മുൻഗണന നൽകണമെന്ന നിബന്ധനയാണ് മാനവ വിഭവശേഷി, എമിററ്റൈസേഷൻ മന്ത്രാലയം വെച്ചിട്ടുള്ളത്. ഈ നിബന്ധന പാലിക്കാത്ത കമ്പനികളുടെ പുതിയ വിസ അപേക്ഷകൾ ഇപ്പോൾ നിരസിക്കപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്.
ഉദാഹരണത്തിന് 100 ജീവനക്കാരുള്ള സ്ഥാപനത്തിൽ 20 പേർ മറ്റ് രാജ്യക്കാരാകണം. യുഎഇയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ എല്ലാ രാജ്യക്കാർക്കും പരിഗണന ഉറപ്പുവരുത്തുകയാണ് ഇതുവഴി മാനവ വിഭവശേഷി, എമിററ്റൈസേഷൻ മന്ത്രാലയം ലക്ഷ്യമിടുന്നത്. പുതുതായി ആരംഭിച്ച സ്ഥാപനങ്ങൾക്കും നിർദ്ദേശം ബാധകമായേക്കുമെന്നാണ് അറിയാൻ കഴിയുന്നത്.
പുതിയ വർക്ക് പെർമിറ്റിനായി അപേക്ഷ സമർപ്പിക്കുമ്പോൾ നിലവിലെ നിബന്ധനകൾ ചൂണ്ടിക്കാട്ടി നിരസിച്ചതായി ചില സ്ഥാപനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിലെ വിസ പുതുക്കുമ്പോൾ ഈ നിബന്ധന പാലിക്കണമോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.