അബുദാബിയിൽ നിർമ്മിച്ച മധ്യപൂർവദേശത്തെ ഏറ്റവും വലിയ ശിലാക്ഷേത്രം (BAPS Hindu Mandir) ഇന്ന് വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.
എമിറേറ്റിലെ അബു മുറൈഖ കൾച്ചറൽ ഡിസ്ട്രിക്റ്റിൽ നിർമ്മിച്ച വാസ്തുവിദ്യാ വിസ്മയം മിഡിൽ ഈസ്റ്റിലെ ആദ്യത്തെ പൂർണ്ണമായ കരകൗശല ശിലാ ഹിന്ദു ക്ഷേത്രമാണ്. രാവിലെ പ്രാണപ്രതിഷ്ഠ നടക്കും.
വൈകിട്ട് 4.30ന് ഉദ്ഘാടനച്ചടങ്ങ് തുടങ്ങും. യുഎഇയിൽനിന്നുള്ള പ്രമുഖരും ചടങ്ങിനെത്തും. ഉദ്ഘാടനത്തിനു മുന്നോടിയായി തുടങ്ങിയ വിശ്വ സംവാദിത മഹാ യജ്ഞം ഉൾപ്പെടെ പ്രത്യേക പൂജകൾ 21 വരെ തുടരും. ബോച്ചെസെൻ വാസി അക്ഷർധാം പുരുഷോത്തം സ്വാമി നാരായൺ സൻസ്തയുടെ ഇപ്പോഴത്തെ ആത്മീയ ആചാര്യൻ മഹന്ദ് സ്വാമി മഹാരാജ് കർമങ്ങൾക്കു നേതൃത്വം നൽകും.
റജിസ്റ്റർ ചെയ്തവർക്ക് 18 മുതലും യുഎഇയിലുള്ളവർക്ക് മാർച്ച് മുതലുമാണ് പ്രവേശനം. ക്ഷേത്ര സന്ദർശനത്തിന് ബിഎപിഎസ് ഹിന്ദു മന്ദിർ വെബ്സൈറ്റ് വഴിയോ ഫെസ്റ്റിവൽ ഓഫ് ഹാർമണി സ്മാർട്ട് ആപ് വഴിയോ റജിസ്റ്റർ ചെയ്യണം.