ചൂടിന്റെ കാഠിന്യം ഏറിയതോടെ ഈന്തപ്പഴങ്ങൾ പഴുത്തു പാകമാകാൻ തുടങ്ങിയതോടെ ഗൾഫ് വിപണിയിൽ ഈന്തപ്പഴവ്യാപാരം സജീവമായിത്തുടങ്ങി.
പ്രാദേശിക കൃഷിത്തോട്ടങ്ങളിൽ നിന്നുള്ള ഈന്തപ്പഴങ്ങൾ ഇന്നലെമുതൽ വിപണിയിൽ എത്തിത്തുടങ്ങിയതോടെ വിലയും കുറഞ്ഞു തുടങ്ങി. ഒമാനിൽ നിന്നുള്ള ഈന്തപ്പഴങ്ങളാണ് ഇതുവരെ വിപണി കൈയ്യടക്കിയിരുന്നത്. ഇവക്ക് സാധാരണയിൽ നിന്നും നാലിരട്ടിയോളം വിലയുണ്ടായിരുന്നു. ദുബൈയിൽ നിന്നുള്ള നഗാൽ, മിനഫി, അൽഐനിൽ നിന്നുള്ള ഖനീസി, നഈമി എന്നീ ഇനങ്ങളാണ് ഇപ്പോൾ മിക്ക വിപണകളിലും എത്തിയിരിക്കുന്നത്.
ഇവക്ക് പുറമെ ലിവ, അവീർ, ഖവനീജ് എന്നിവിടങ്ങളിലെ ഫാമിൽ നിന്നുള്ള പഴങ്ങളും എത്തിത്തുടങ്ങിയിട്ടുണ്ട്. ഇതോടെ വില കിലോക്ക് 15-20 ദിർഹംവരെയായി കുറഞ്ഞു. നേരത്തെ 80 ദിർഹം വരെയായിരുന്നു കിലോക്ക് വില. അടുത്തയാഴ്ച മുതൽ കൂടുതൽ ഇനങ്ങൾ എത്തുന്നതോടെ വില ഇനിയും കുറയുമെന്നാണ് കമ്പോള വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
പഴുക്കാറായ ഈന്തപ്പഴമാണ് റുത്താബ് എന്നറിയപ്പെടുന്നത്. പ്രത്യേക രുചിയുള്ള ഇവ എത്ര കഴിച്ചാലും മടുപ്പ് വരില്ല. വൈറ്റമിൻസ്, മിനറൽസ്, അമിനോ ആസിഡ്, ആന്റിഓക്സിഡന്റ് എന്നിവയുടെ കാലവറയായതിനാൽ ഈന്തപ്പഴം പലരും ഭക്ഷണത്തിന്റെ ഭാഗമായി ഉൾപ്പെടുത്തരുണ്ട്.
ജൂൺ മുതൽ ആഗസ്റ്റ് ബാരെയാണ് അസ്സൽ ഈന്തപ്പഴങ്ങളുടെ വിപണി. ബാക്കി വരുന്നവ സംസ്കരിച്ചു സൂക്ഷിക്കും. അടുത്ത സീസൺ വരുന്നതുവരെ ആവശ്യം അനുസരിച്ച് ഇവ വിപണിയിൽ എത്തിക്കും. മദീനയിൽ നിന്നുള്ള അജ്വ, മജ്ദൂൽ, സഫാവി, സഗായി, മബ്റൂം, മഷ്റൂക്, ആമ്പർ, സുക്കരി, ഖദറി, കൽമി, സല്ലജ് എന്നിങ്ങനെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറോളം ഇനം ഈന്തപ്പഴങ്ങളും വിപണിയിൽ ലഭ്യമാണ്. 10 മുതൽ 200 ദിർഹം വരെ വിലയുള്ള മുന്തിയ ഇനം ഈന്തപ്പഴങ്ങളും യു.എ.ഇ. മാർക്കറ്റിൽ ലഭ്യമാണ്.