വേൾഡ് ബാങ്ക് പുറത്തുന് വിട്ട കണക്ക് പ്രകാരം 2022 നെ അപേക്ഷിച്ച് 2023 ൽ യഎഇയിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് പണമയക്കുന്നത് മൂന്ന് ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2022ൽ 145.5 ശതകോടി ദിർഹം പുറം രാജ്യങ്ങളിലേക്ക് അയച്ചപ്പോൾ 2023 ൽ 141 ശതകോടി ദിർഹമാണ് വിദേശത്തേക്ക് പോയത്. കഴിഞ്ഞ നാലു വർഷമായി പണമയക്കുന്നത് കുറഞ്ഞുവരികയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2019 ൽ 194 ശതകോടി എന്ന നിലയിലെത്തിയ ശേഷമാണ് ഓരോ വർഷവും കറഞ്ഞു വരുന്നത്.
2022 നെ അപേക്ഷിച്ചു 2023 ൽ എല്ലാ ഗൾഫ് രാജ്യങ്ങളിലും ചേർന്ന് 13 ശതമാനം പണമയക്കൽ കുറഞ്ഞതായാണ് ബാങ്കിന്റെ മൈഗ്രേഷൻ ആൻഡ് ഡെവലെപ്മെന്റ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ആഗോള തലത്തിൽ പ്രവാസി തൊഴിലാളികളുടെ എട്ടാമത്തെ ഏറ്റവും വലിയ ലക്ഷ്യസ്ഥാനമാണ് യുഎഇ.
കോവിഡിന് ശേഷമുള്ള സാഹചര്യങ്ങളും വിദേശ കുടിയേറ്റവും തൊഴിലാളികൾക്ക് കുടുംബങ്ങളെ രാജ്യത്തേക്ക് കൊണ്ടുവരാൻ അനുവദിക്കുന്ന സൗദി അറേബ്യയുടെ നയവും ഈ മാറ്റത്തിന് കാരണമാണെന്ന് ബാങ്ക് വിലയിരുത്തുന്നു. ഇന്ത്യയിലേക്കുള്ള പണമയക്കൽ 2024 ൽ 3.7 ശതമാനം വർധിച്ചു 124 ശതകോടി ഡോളറായും 2025 ൽ 4 ശതമാനം വർധിച്ച് 129 ശതകോടി ഡോളറാണ് മാറുമെന്ന് ലോകബാങ്ക് പ്രവചിക്കുന്നുണ്ട്