റാസൽഖൈമ: റാസൽഖൈമയിൽ ചില ഷോപ്പുകളിൽ ചെക്ക്ഔട്ടിൽ ഉയർന്ന നിരക്ക് ഈടാക്കുന്നുവെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ. റാസൽഖൈമയിലെ ചില ഷോപ്പിൽ ഷെൽഫുകളിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനേക്കാൾ ഉയർന്ന വിലയാണ് കാഷ്യറിൽ ഈടാക്കുന്നതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത് സംബന്ധിച്ച് സാമ്പത്തിക വികസന വകുപ്പ് മുന്നറിയിപ്പുകൾ നൽകുകയും കുറ്റക്കാരായ ചില്ലറ വ്യാപാരികൾക്കെതിരെ നടപടിയെടുക്കുകയും ചെയ്തു.
10 ദിർഹത്തിന് പ്രദർശിപ്പിച്ചിരിക്കുന്ന ഒരു ഉത്പ്പന്നത്തിന് ക്യാഷറിൽ സ്‌കാൻ ചെയ്യുമ്പോൾ 11.50 ദിർഹമായിരിക്കും ഈടാക്കുക. ഇത്തരത്തിലുള്ള സംഭവങ്ങൾ ശ്രദ്ധയിൽപ്പെടുന്ന ഉപഭോക്താവ് പരാതി നൽകിയാൽ, തങ്ങൾ അന്വേഷണം നടത്തി സ്റ്റോറുമായി ബന്ധപ്പെടും. നിയമലംഘനം കണ്ടെത്തിയാൽ പിഴ ചുമത്തുമെന്നും കൊമേഴ്സ്യൽ കൺട്രോൾ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ ഡിവിഷനിലെ ഉദ്യോഗസ്ഥയായ നസ്ര മുഹമ്മദ് അൽമെറി അറിയിച്ചു.
വിലകൾ ശ്രദ്ധാപൂർവ്വം പരിശോധിക്കാനും വാറന്റിക്ക് കീഴിലുള്ള ഉൽപ്പന്നങ്ങൾക്ക് രസീതുകൾ സൂക്ഷിക്കാനും, വാങ്ങുന്ന സാധനങ്ങളുടെ കാലഹരണ തീയതി ശ്രദ്ധിക്കണമെന്നും അധികൃതർ ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുകയും ചെയ്തു.