ദുബായ്: കനത്ത മഴയെ തുടർന്ന് രാജ്യത്തെ വീടുകളിൽ വെള്ളം കയറുകയും വെള്ളക്കെട്ടുള്ള തെരുവുകളിൽ കാറുകൾ കുടുങ്ങിക്കിടക്കുകയും ചെയ്തതോടെ യുഎഇയിലുടനീളമുള്ള ക്ലീനിംഗ് സർവീസുകൾ, ഫെസിലിറ്റി മാനേജ്മെന്റ് കമ്പനികൾ, കാർ വാഷ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കനത്ത തിരക്ക്. തുടർച്ചയായ കനത്ത മഴയെത്തുടർന്ന് നനഞ്ഞൊലിച്ച കാർപെറ്റുകളും ചെളി നിറഞ്ഞ തറകളും വെള്ളം കയറി കേടുപാടുകൾ സംഭവിച്ച വാഹനങ്ങളും പൂർവ്വസ്ഥിതിയിലാക്കാനുള്ള തിരക്കിലാണ് എല്ലാവരും.
തങ്ങൾക്ക് ലഭിക്കുന്ന കോളുകളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായതായി ക്ലീനിംഗ് കമ്പനികൾ അറിയിച്ചു. അടുത്ത മൂന്ന് ദിവസത്തേക്ക് തങ്ങളുടെ ജീവനക്കാരുടെ മുഴുവൻ സമയവും ഇതിനകം ബുക്ക് ചെയ്യപ്പെട്ടതായും ഇവർ പറയുന്നു. യുഎഇയിൽ മഴ തുടങ്ങിയതുമുതൽ തങ്ങൾക്ക് തുടർച്ചയായി കോളുകൾ ലഭിക്കുന്നുണ്ടെന്നും തങ്ങളുടെ എല്ലാ തൊഴിലാളികളും ഫീൽഡിലാണെന്നും അൽ വഹ്ദ ക്ലീനിംഗിലെ ജീവനക്കാരൻ അബ്ദുള്ള പറഞ്ഞു. പല വീടുകളിലും, പ്രത്യേകിച്ച് താഴത്തെ നിലയിലുള്ള അപ്പാർട്ട്മെന്റുകളിലാണ് പ്രധാനമായും വെള്ളം കയറിയതെന്നും അതിനാൽ വെള്ളം വറ്റിച്ച് ദുർഗന്ധം അകറ്റി അണുവിമുക്തമാക്കുന്നതിനാണ് തങ്ങൾ ഇപ്പോൾ മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സാധാരണഗതിയിലുള്ള ക്ലീനിംഗാണ് തങ്ങൾ ചെയ്യാറുള്ളത്. എന്നാൽ നിലവിൽ വീടുകൾക്ക് ഡീപ്പ് ക്ലീനിംഗ് ആവശ്യമാണ്. ജീവനക്കാർ കൂടുതൽ സമയം ജോലി ചെയ്യുന്നുണ്ട് അടുത്ത മൂന്ന് ദിവസത്തേക്ക് ബുക്കിംഗ് നിറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാർ വാഷ് കേന്ദ്രങ്ങളിലും തിരക്കേറുകയാണ്. മഴയ്ക്ക് ശേഷം നിരവധി വാഹനങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നതെന്നും കൂടുതൽ വാഹനങ്ങൾ എത്തുന്നതിനാൽ ജീവനക്കാർ മുഴുവൻ സമയവും തിരക്കിലാണെന്നും കാറുകളെല്ലാം ചെളിയും അഴുക്കും നിറഞ്ഞ അവസ്ഥയിലാണെന്നും പ്രോവാഷ് എന്ന സ്ഥാപനത്തിലെ ജീവനക്കാർ അറിയിച്ചു.






