ദുബൈ: കോവിഡ് വകഭേദങ്ങളുടെ വ്യാപനം കൂടിയ സാഹചര്യത്തിൽ സംസ്ഥാന ആരോഗ്യ മന്ത്രി പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങൾ വെറും പ്രവാസി നിയന്ത്രണമാക്കി മാറ്റരുതെന്ന് യു.എ.ഇ കെ.എം.സി.സി. ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടുകളിൽ ആകെയുള്ളത് പ്രവാസികൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന കാര്യം മാത്രമാണ്. പ്രവാസികൾക്കു മാത്രം നിരന്തരം ആർ.ടി പി.സി.ആർ ടെസ്റ്റ് എന്ന നിബന്ധന പ്രവാസികളെ പിഴിയുന്നതിനു തുല്യമാണ്. സ്വകാര്യ ലാബുകളുടെ ഇംഗിതം നടപ്പാക്കുന്ന ഏജൻസിയായി സർക്കാർ സംവിധാനങ്ങൾ മാറരുത്. പുതുതായി കൊണ്ടുവരുന്ന നിബന്ധനകൾ പ്രയോഗത്തിൽ വരുമ്പോഴാണ് ഇതിലെ നിക്ഷിപ്ത താല്പര്യങ്ങൾ കൂടുതൽ വ്യക്തമാവുക. പ്രവാസി സൗഹൃദ സംസ്ഥാനമെന്ന് കൊട്ടിഘോഷിക്കുന്ന കേരളത്തെ ഒരു പ്രവാസി ദ്രോഹ സംസ്ഥാനമാക്കരുതെന്ന് കെ.എം.സി.സിയുടെ യു.എ.ഇ നാഷണൽ കമ്മിറ്റി പ്രസിഡന്റ് പുത്തൂർ റഹ്മാനും ജനറൽ സെക്രട്ടറി പി.കെ അൻവർ നഹ,ട്രസ്റാർ നിസാർ തളങ്കരയും
വ്യക്തമാക്കി.
മലയാളികൾ ഇല്ലാത്ത ഒരു മൂലയും ഭൂമിയിലില്ല. കൊറോണ കേറാമൂല എന്നു വിളിക്കാവുന്ന ഒരിടവും ഇന്ന് ഭൂമിയിലില്ല. പ്രവാസി മലയാളികളെ സംബന്ധിച്ച് ആയാലും കോവിഡ് മഹാമാരിയെ സംബന്ധിച്ച് ആയാലും മേൽപ്പറഞ്ഞതാണ് അനിഷേധ്യ യാഥാർഥ്യം. അതുകൊണ്ട് പ്രവാസി മലയാളികളുടെ നാട്ടിൽ വരാനും നാട്ടിൽ നിൽക്കാനും തിരിച്ചു പോവാനുമുള്ള പൗരാവകാശങ്ങളെ വിലക്കുന്ന തരത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാതിരിക്കാൻ കേരള സർക്കാറും ജാഗ്രത കാണിക്കേണ്ടതുണ്ട്. കോവിഡ് പോസിറ്റീവ് നിരക്ക് കൂടുകയും കുറയുകയും ചെയ്യുന്നതിനു അനുസരിച്ച് പ്രവാസികളുടെ ചുമലിൽ ഭാരം കെട്ടിവെക്കുന്ന തീരുമാനങ്ങൾ ഉണ്ടായിക്കൂട. പുത്തൂർ റഹ്മാൻ വ്യക്തമാക്കി.
യു.എ.യിൽ നിന്ന് നാട്ടിലെത്തുന്ന പ്രവാസികൾ മൂന്ന് ഡോസ് വാക്സിൻ സ്വീകരിച്ചു കഴിഞ്ഞവരാണ്. കോവിഡിനൊപ്പം സുരക്ഷിതരായി ജീവിക്കാൻ നാം ശീലിക്കേണ്ടിയിരിക്കുന്നു എന്നത് എല്ലാവർക്കും ബാധകമായ ലോകസത്യമാണ്. യു.എ.ഇയിൽ നിന്നു വരുന്നവർക്ക് കൂടുതൽ നിബന്ധനകൾ എന്നതും ശരിയായ സമീപനമല്ല. കൊറോണ ഇപ്പോൾ ആരെങ്കിലും പുറത്തുനിന്ന് കൊണ്ടുവരുന്ന അണു അല്ല. ഓരോ നാട്ടിലും അതിന്റെ വകഭേദങ്ങൾ സ്വയം രൂപപ്പെടുകയാണ്. അതുകൊണ്ട് പ്രതിരോധവും ജാഗ്രതയും നിയന്ത്രണവും എല്ലാവർക്കും എല്ലായിടത്തും ആവശ്യമാണ്. അതിൽ ഏതെങ്കിലും രാജ്യത്തുനിന്നും വരുന്ന പൗരന്മാരെ മാത്രം വേർതിരിച്ചു കാണുന്നത് പൗരാവകാശങ്ങളുടെ ലംഘനമാണെന്നും പി.കെ അൻവർ നഹ വിശദീകരിച്ചു.