ദുബായ് ബോർഡറിലൂടെ കടന്നുപോയ ഒരു യാത്രക്കാരനിൽ നിന്ന് 6.5 കിലോയിലധികം മയക്കുമരുന്ന് പിടികൂടിയതായി ദുബായ് കസ്റ്റംസ് ഇന്ന് ബുധനാഴ്ച അറിയിച്ചു.
ബോർഡറിലെത്തിയ ഒരു യാത്രക്കാരൻ പരിഭ്രാന്തിയുടെ ലക്ഷണങ്ങൾ കാണിക്കുകയും കസ്റ്റംസ് പരിശോധനയിലൂടെ വേഗത്തിൽ പോകാൻ ശ്രമിക്കുകയും ചെയ്തപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയായിരുന്നു. പിന്നീട് ഇയാളെ മാനുവലായി പരിശോധിച്ചപ്പോൾ വസ്ത്രത്തിൻ്റെ രഹസ്യ പോക്കറ്റിൽ ഒളിപ്പിച്ച സുതാര്യമായ പ്ലാസ്റ്റിക് ബാഗ് കണ്ടെത്തുകയായിരുന്നു. അതിൽ ഏകദേശം 3 ഗ്രാം ക്രിസ്റ്റൽ മെത്ത് ഉണ്ടായിരുന്നു. വീണ്ടും ഇയാളുടെ വാഹനം വിശദമായി പരിശോധിച്ചപ്പോൾ 6.567 കിലോഗ്രാം ഹാഷിഷ് അടങ്ങിയ റോളുകൾ കണ്ടെത്തി. ഏത് രാജ്യക്കാരനാണ് പിടിയിലായതെന്ന വിവരം അധികൃതർ പുറത്ത് വിട്ടിട്ടില്ല.
കഴിഞ്ഞ മാസം, 234,000 ട്രമഡോൾ ഗുളികകൾ തൂവാലകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താനുള്ള ശ്രമം ദുബായ് കസ്റ്റംസ് പരാജയപ്പെടുത്തിയിരുന്നു.