ദുബായ് മറീനയിലെ ടോർച്ച് ടവറിൽ ഉണ്ടായ തീപിടിത്തം ആളപായമില്ലാതെതന്നെ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു.
ദുബായ് മറീനയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളിലൊന്നായ ടോർച്ച് ടവറിൽ ഇന്നലെ വ്യാഴാഴ്ച വൈകുന്നേരമാണ് തീപിടിത്തമുണ്ടായത്. ഉടൻ തന്നെ രക്ഷാപ്രവർത്തകരെ വിവരമറിയിച്ചിരുന്നു.
കെട്ടിടത്തിലെ താമസക്കാർക്ക് അയച്ച ഒരു അപ്‌ഡേറ്റ് അനുസരിച്ച് രാത്രി 8 മണിയോടെ താഴത്തെ നിലയിലെ ഒരു റെസ്റ്റോറൻ്റിലാണ് തീപിടിത്തമുണ്ടായത്. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി സമീപത്തെ സ്ട്രീറ്റിന്റെ ഒരു ഭാഗം ഉപരോധിച്ചിരുന്നു. എന്നിരുന്നാലും ടവറിലെ താമസക്കാരെ ഒഴിപ്പിക്കേണ്ടി വന്നില്ല. പോലീസും ഫയർഫോഴ്‌സും ആംബുലൻസും സംഭവസ്ഥലത്തുണ്ടായിരുന്നു.
കെട്ടിടത്തിൻ്റെ മറ്റ് ഭാഗങ്ങളെ ബാധിക്കാതെതന്നെ രാത്രി 9 മണിയോടെ തീപിടിത്തം നിയന്ത്രണവിധേയമാക്കിയിരുന്നു. സമീപ വർഷങ്ങളിലും ഈ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായിട്ടുണ്ട്. 2017 ഓഗസ്റ്റിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിന് കാരണം വലിച്ചെറിഞ്ഞ ഒരു സിഗരറ്റ് കുറ്റിയായിരുന്നു.