മഴ മേഘങ്ങൾ കേരളത്തിൻറെ ആകാശത്തെത്തിയപ്പോൾ അവിടെങ്ങും മലയാളികൾ ഇല്ലെന്നും ബംഗാളികൾ മാത്രമേയുള്ളുവെന്നും , മലയാളികൾ അധികവും ഗൾഫിലാണെന്നും അതുകൊണ്ടു അങ്ങോട്ടുപോയി പെയ്തൊഴിയാമെന്നും മേഘങ്ങൾ തീരുമാനിച്ചെന്നും അങ്ങനെയാണ് യൂ എ ഇ , ഒമാൻ , സൗദി അറേബ്യ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ പ്രതീക്ഷിക്കാതെ കടുത്ത മഴ കിട്ടിയതെന്ന് ചില വിരുതന്മാർ സാമൂഹ്യ മാധ്യമങ്ങളിൽ വച്ച് കാച്ചിയത് . അത് വൈറലാവുകയും ചെയ്തു . സംഗതി തമാശയാണെങ്കിലും മലയാളികളെ സംബന്ധിച്ചു മാത്രമല്ല ഗൾഫ് നാടുകളിലുള്ള സ്വദേശികാളും വിദേശികളും ഏറെ ആസ്വദിക്കുകയും അനുഭവിക്കുകയും ചെയ്ത നാളുകളായിരുന്നു കടന്നു പോയത് . ഇടയ്ക്കിടെ ചാറുകയും ചിലപ്പോഴെങ്കിലും’ ഇന്നാ പിടിച്ചോ’ എന്ന മട്ടിൽ ശക്തമായും പെയ്തൊഴിഞ്ഞ മേഘങ്ങൾ ഗൾഫിന്റെ ആകാശത്തു ഇനി അവശേഷിക്കുന്നില്ല
കഴിഞ്ഞ മഴയും അതിനോടനുബന്ധിച്ചുണ്ടായ വെള്ളക്കെട്ടുകളും മറ്റു ദുരിതങ്ങളും ഗൾഫ് നാടുകളിൽ പ്രത്യേകിച്ച് യൂ എ ഇ യിൽ അത്ര പരിചിതമല്ല. ദിവസങ്ങളോളം ജീവിതം സ്തംഭിച്ചു പോയി. ഗതാഗതം താറുമാറായി, സ്വദേശി വിദേശികളെന്ന വിത്യാസമില്ലാതെ പലരും താമസ സ്ഥലങ്ങളിൽ പുറത്തിറങ്ങാനാകാതെ കുടുങ്ങിപ്പോയി. നിരവധി വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി നാശത്തിന്റെ വക്കിലെത്തി , അനേകം കട കമ്പോളങ്ങൾ വെള്ളം കയറി ദിവസങ്ങളോളം പ്രവർത്തന രഹിതമായി .പലർക്കും വലിയ സാമ്പത്തിക നഷ്ടങ്ങളുമുണ്ടായി. ജീവിതം ആ ദുരിതങ്ങളിൽ നിന്നും കരകയറി വരുന്നതേയുള്ളു .
ഗവണ്മെന്റും എല്ലാ മന്ത്രാലയങ്ങളും മറ്റു മെഷിനറികളും കൈയും തലയും മുറുക്കി രക്ഷാപ്രവർത്തനങ്ങളുമായി രംഗത്ത് വന്നത് ജനങ്ങൾക്ക് ഏറെ ആശ്വാസവും ആത്മ വിശ്വാസവും നൽകി.
സർക്കാരിനും മറ്റു മന്ത്രാലയങ്ങൾക്കും ഡിപ്പാർട്‌മെന്റുകൾക്കും ഒരു മഴക്കെടുതിയെ എങ്ങനെ നേരിടാമെന്നും രക്ഷാ പ്രവർത്തനങ്ങൾ എങ്ങനെ ഏകോപിപ്പിക്കാമെന്നുമുള്ള അനുഭവ പാഠമായിരുന്നു കഴിഞ്ഞ മഴയും അതുണ്ടാക്കിയ ദുരിതങ്ങളും നൽകിയത് .
പൊതുവേ ഗൾഫ് നാടുകളുടെ ഭൂ പ്രകൃതിയനുസരിച്ചു മഴ തീരെ വിരളമാണ് . വല്ലപ്പോഴും വന്നുപോകുന്ന ഒരതിഥിയാണ് മഴ അറബ് നാടുകൾക്ക് . ഒരിക്കലും കേരളത്തിലേത് പോലെ ഒരു കടുത്ത മഴയെ ഈ നാട് പ്രതീക്ഷിക്കുന്നില്ല. നിർമ്മാണ മേഖ ലയും മറ്റു പ്രവർത്തന മേഖലകളും കടുത്ത മഴ കൊണ്ടുള്ള ബുദ്ധി മുട്ടുകളെ ഒരിക്കലും പ്രതീക്ഷിക്കുന്നുമില്ല എന്നാൽ ഇനി മുതൽ കാര്യങ്ങൾ അങ്ങനെയല്ലെന്നും മഴയെക്കൂടി പ്രതീക്ഷിക്കണമെന്നും അനുഭവങ്ങൾ പഠിപ്പിക്കുന്നു. അതിഥിയായി വല്ലപ്പോഴും എത്തിക്കൊണ്ടിരുന്നു മഴ ഒരു നിത്യ സന്ദർശകനായി വരും നാളുകളിലും എത്തുമെന്ന് എല്ലാരും പ്രതീക്ഷിക്കുന്നു.
ഒരു മഴയ്ക്ക് വേണ്ടി എത്രയെത്ര പ്രാർത്ഥനകളാണ് ഗൾഫ് നാ ടുകളിൽ നടക്കാറുള്ളത് . കൂട്ടമായും കുടുംബമായും ഒറ്റക്കും പ്രാർത്ഥനകൾ നടക്കുമ്പോൾ ഒന്നോ രണ്ടോ ദിവസം ഒന്ന് ചാറിയാലായി , എന്നാലിപ്പോഴിതാ ദൈവത്തിന്റെ കയ്യൊപ്പു വീണ ഈ ഭൂമികയെ ദൈവം വീണ്ടും അനുഗ്രഹിക്കുകയാണ് .അതിന്റെ മുന്നോടിയും പ്രതീക്ഷയുമാണ് കടന്നുപോയ മഴക്കാലം എന്ന് പറയാം.
1982-83 കാലങ്ങളിൽ രാഷ്ട്രപിതാവായ ഷേഖ് സായിദിന്റെ നേതൃത്വത്തിൽ നിരവധി പ്രാർത്ഥനകൾ നടന്നു മഴക്ക് വണ്ടി , ഫലം കിട്ടാതെ നിരാശയിൽ കഴിയുമ്പോഴാണ് ഒരു ഫ്രഞ്ച് കമ്പനി ക്ലൗഡ് സീഡിംഗ് ലൂടെ മഴ പെയ്യിക്കാമെന്ന ആശയവുമായി അധികാരികളെ സമീപിക്കുന്നത് , ഷെയ്ഖ് സായിദിന്റെ അനുവാദത്തോടെ കമ്പനി പ്രവർത്തനങ്ങൾ തുടങ്ങി ഗൾഫ് നാടുകളിൽ ആദ്യത്തെ കൃത്രിമ മഴ (ക്ലൗഡ് സീഡിംഗ് ) എന്നാൽ പ്രതീക്ഷിച്ച ഫലം വന്നില്ല, കമ്പനിക്കും അധികൃതർക്കും നിരാശയായി,കമ്പനി പിൻവാങ്ങലിൻറെ വക്കിലെത്തി , ആകാശത്തു വിതച്ച തുരിശിന്റെയും മറ്റു വസ്തുക്കളുടെയും പിടിയിൽ പെടാതെ ഒഴിഞുമാറി നിന്ന മേഘങ്ങൾ ഒടുവിൽ കീഴടങ്ങി . മഴ തിമിർത്തു പെയ്തു . മൂന്നു ദിവസത്തോളം തകർത്തു . റോഡുകളെല്ലാം തോടുകളായി മാറി, എങ്ങും എവിടയും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു . ജനജീവിതം സ്‌തംഭനാവസ്ഥയിലായി ദിവസങ്ങളെടുത്തു എല്ലാം പൂർവസ്ഥിതി പ്രാപിക്കാൻ
കെടുതികൽ കെട്ടടങ്ങിയപ്പോൾ ദീർഘ ദർശിയായ ഷെയ്ഖ് സായിദ് ആദ്യം ചെയ്തത് ഒരു ജപ്പാൻ കമ്പനിയെ വിളിച്ച് റോഡിന്റെ ഡ്രൈനേജ് സംവിധാനങ്ങളും സീവേജ് സംവിധാനങ്ങളും പുനർ നിർമ്മിക്കുകയാണ് . ഇപ്പോൾ അബുദാബി ഏതു ശക്തമായ മഴയേ യും നേരിടാൻ സന്നദ്ധമാണ് . മറ്റു എമിറേറ്റുകളും ആ വഴിയിലേക്കെത്തുവാൻ ശ്രമിക്കുകയാണ് പുതിയ അനുഭവ പഠങ്ങളിൽ നിന്നും.വർഷങ്ങള്ക്കു മുൻപ് അബുദാബിയിൽ വിജയിച്ച കൃത്രിമ മഴ ഇപ്പോൾ നാളുകളായി യു എ. ഇ -യിൽ നിരന്തരം പ്രയോഗിക്കുന്നുണ്ട് അതിൻറെ ഫലമായി ഈ മണ്ണിൽ മഴ നന്നായി കിട്ടുന്നുണ്ട് .
മഴ സമൃദ്ധമായതോടെ ഊഷരതയിൽ അമർന്നു കിടന്ന മണ്ണ് ഊർവ്വരതയുടെ നന വിലേക്കും ഫല ഭൂയിഷ്ഠതയിലേക്കും പരിവർത്തനം ചെയ്യുകയാണ് , ധാരാളം വൃക്ഷങ്ങളും ചെടികളും കൃഷികളും ഇവിടെ വ്യാപിപ്പിക്കാൻ അധികാരികൾക്കും ജനതക്കും അത് പ്രോജോദനം നൽകുന്നു . കുളിർമ്മയും പച്ചപ്പും വർധിച്ചതോടെ ഈ നാട്ടിൽ സ്ഥിരതാമസത്തിനും വേരുറപ്പിക്കുന്നതിനും പല നാടുകളിൽ നിന്നും ആളുകൾ പ്രവഹിക്കുകയാണ് , സമീപ ഭാവിയിൽ തന്നെ യു .എ.ഇ- പച്ചപ്പിന്റെയും കുളിര്മയുടെയും സമൃദ്ധിയിലേക്കു ഉയരുമെന്ന് ഏവരും പ്രതീക്ഷിക്കുന്നു.
ആ സ്വപ്നം മനസ്സിൽ വച്ചുകൊണ്ടു ഇവിടെ കൃത്രിമ മഴ ഇടയ്ക്കിടെ പെയ്യിപ്പിക്കുവാൻ ഗവണ്മെന്റ് എല്ലാ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ട് . പച്ചപ്പിൻറെ ഭൂമികയായ അലൈനിലാണ് കൃത്രിമ മഴയുടെ സന്നാഹങ്ങൾ ഒരുക്കിയിട്ടുള്ളത് . രാജ്യത്ത് എവിടെങ്കിലും മഴ മേഘങ്ങൾ ദൃശ്യമായാൽ അത് രാജ്യം വിട്ടുപോകുന്നതിനു മുൻപ് തന്നെ പിടിച്ചു നിർത്തി പെയ്യിപ്പിക്കാൻ ഉപ്പുമായി അലൈൻ എയർപോർട്ടിൽ വിമാനങ്ങൾ എപ്പോഴും റെഡിയാണ് . ഇപ്പോൾ ക്ലൗഡ് സീഡിങ്ങിനു ഉപ്പ് മാത്രം മതി എന്നതും ഒരു അനുകൂല ഘടകമാണ് . ഇക്കഴിഞ ഏപ്രിൽ 16 നു രാജ്യത്തു കിട്ടിയ സാമാന്യം തെറ്റില്ലാത്ത മഴ ക്‌ളൗഡ് സീഡിങ്ലൂടെ കിട്ടിയതല്ല, തികച്ചും സ്വാഭാവികമായ മഴയായിരുന്നു അത്. അങ്ങനെ പ്രകൃതിയും രാജ്യത്തിൻറെ ആഗ്രഹ സഫലീകരണത്തിനു അനുകൂലമാണ് എന്ന അറിവും ജനങ്ങളിൽ വലിയ പ്രതീക്ഷയാണ് ഉണർത്തുന്നത്. സ്വാഭാവിക മഴയുടെ അളവ് ക്രമേണ കൂടുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളും ഈ ലേഖലയിലെ ശാസ്ത്രജ്ഞരും സംശയലേശമന്യേ പറയുന്നുണ്ട്. എല്ലാവിധത്തിലും അത്യന്താധുനികമായ സംവിധാനങ്ങളോടെയാണ് യു .ആ .ഇ. യിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കുന്നത് , അടുത്ത കാലത്തായി അവരുടെ എല്ലാ പ്രവചനകളും കിറു കൃത്യമായി ഫലിക്കുന്നത് ജനങ്ങളിൽ പ്രവാച കേന്ദ്രങ്ങളെ ക്കുറിച്ചു മാതിപ്പും ഉളവാക്കിയിട്ടുണ്ട് .അനധി വിദൂരമല്ലാത്ത ഭാവിയിൽ മഴവെള്ളം ശേഖരിച്ചു കുടിവെള്ളമാക്കുന്ന സംവിധാനങ്ങളും ഉ.എ.ഇ – യിൽ വന്നുകൂടെന്നില്ല.
1982 ൽ രാഷ്ട്രപിതാവ് ഫ്രഞ്ച് കമ്പനിയുമായി ചേർന്ന് നടത്തിയമഴ പരീക്ഷണത്തിന് ശേഷം പിന്നെ രണ്ടായിരാമാണ്ടുകളുടെ തുടക്കത്തിലാണ് അടുത്ത പരീക്ഷണത്തിലേക്ക് യുഎഇ പ്രവേശിച്ചത്. അമേരിക്കയിലെ കൊളറാഡോ ആസ്ഥാനമായുള്ള (നാഷണൽ സെൻ്റർ ഫോർ അറ്റ്‌മോസ്ഫെറിക് റിസർച്ച് ) (NCAR) കാലാവസ്ഥ ഗവേഷണ സ്ഥപാനമായിട്ടാണ് യു എ ഇ കൃത്രിമ മഴ പരീക്ഷണം ആരംഭിച്ചത്. തുടർന്ന് ഇപ്പോൾ പെയ്തുകൊണ്ടിരിക്കുന്ന കൃത്രിമ മഴയുടെ രൂപത്തിലേക്ക് എത്തിച്ചേർന്നത് വർഷങ്ങൾ കൊണ്ടാണ്. ഇന്ന് ലോകത്തിൽ ഏറ്റവും കൃത്യമായ രൂപത്തിൽ കൃത്രിമ മഴ പെയ്യിപ്പിക്കുന്നതിനുള്ള ക്ലൗഡ് സീഡിംഗ് ടെക്നിക് സ്വന്തമാക്കിയിരിക്കുന്ന വളരെ കുറഞ്ഞ രാജ്യങ്ങളിൽ മുൻപന്തിയിൽ നിൽക്കുകയാണ് യുഎഇ.
കേരള ത്തി പ്പോൾ കടുത്ത ചൂടാണ് മുൻപൊരിക്കലും ഇങ്ങനെ അനുഭവപ്പെട്ടിട്ടില്ല എന്നാണ് എല്ലാവരും വിളിച്ചു കൂവുന്നത്, എന്നാൽ അത് സാധാരണ പല്ലവിയല്ല , ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിൻറെയും ഫലമാണിതെന്നു ശാസ്ത്രലോകവും കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളും പറയുന്നു .
അത്തരം ഒരു ചൂടിൻറെ ആഗമനം ഗൾഫ് നാടുകളും കാത്തിരിക്കുകയാണ്. തണുപ്പിന്റെയും കുളിർമയുടേയും സുഖസാന്ദ്രമായ നാളുകൾ താമസിയാതെ വിട പറയുകയാണ്. ഒമാനിലും സൗദിയിലുമൊക്കെ കഴിഞ്ഞ ദിവസങ്ങളിൽ ചൂടിന് കാഠിന്യം ഏറിയിരുന്നതു വരും നാളുകളിലേക്കുള്ള ഒരു സൂചനയാണ് .
ഔദ്യോഗികമായി സമ്മർ തുടങ്ങുന്നത് ജൂൺ 21/22 ആയിരിക്കും . അങ്ങനെയാണ് യൂ എ ഇ പതിവായി പ്രഖ്യാപിക്കാറുള്ളത് . സെപ്റ്റമ്പർ 21/22 വരെയാണ് യൂ എ ഇ- യിൽ സമ്മറിൻറെ കാലാവധി. വരും നാളുകൾ ചൂടിൻറെതായിരിക്കും, അതിനെ നേരിടുവാനും അനുഭവിക്കാനും നമുക്ക് തയ്യാറെടുക്കാം , കേരളത്തിൽ വരും നാളുകൾ മഴയുടേതായിരിക്കും പലരും അത് കണക്കാക്കി യാത്രകൾക്ക് ഒരുക്കങ്ങൾ ചെയ്ന്നുമുണ്ട് . എങ്ങനെ എങ്ങോട്ടോടിയാലും പ്രകൃതിയുടെ മുന്നിൽ മനുഷ്യൻ നിസ്സഹായനാണ് എന്നത് മഴപോലെ വെയിൽപോലെ ഒരു സത്യമാണ് …
Written by ചാന്നാങ്കര സലിം