ദുബായ്: ഗ്രാമങ്ങളിലേക്കും വികസന പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ ദുബായ്. ഇതിലൂടെ വിനോദസഞ്ചാരം ശക്തമാക്കാനാണ് ദുബായ് ലക്ഷ്യമിടുന്നത്. ഇതിന് വേണ്ടി 39 കോടി ദിർഹത്തിന്റെ മാസ്റ്റർ പ്ലാനിന് ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. മരുഭൂമി ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും വിദൂര സ്ഥലങ്ങളിലെ സമൂഹങ്ങൾക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഊന്നൽ നൽകുന്ന 37 പദ്ധതികൾ ഈ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുന്നുണ്ട്.
ജീവിക്കാനും ജോലി ചെയ്യാനും അനുയോജ്യമായ ഇടമാക്കി എമിറേറ്റിലെ ഗ്രാമീണ മേഖലകളെ മാറ്റുകയാണ് പദ്ധതിയിലുടെ ലക്ഷ്യവെയ്ക്കുന്നത്. പുതിയ നിക്ഷേപ അവസരങ്ങൾ ഒരുക്കുന്ന പദ്ധതി 2028ൽ പൂർത്തിയാകും. മരുഭൂമിയുടെ വന്യസൗന്ദര്യം ആസ്വദിക്കാൻ വാഹനങ്ങൾക്കും സൈക്കിളുകൾക്കും പോകാവുന്ന സെയ്ഹ് അൽ സലാം സീനിക് റൂട്ട് മാസ്റ്റർ പ്ലാനും ദുബായ് കിരീടാവകാശി അനാച്ഛാദനം ചെയ്തു.
ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിന് അനുസൃതമായാണ് പദ്ധതികൾ. 2040ഓടെ വിനോദസഞ്ചാരികളുടെ എണ്ണം 600 ശതമാനം വർധിപ്പിച്ച് വർഷത്തിൽ 30 ലക്ഷമാക്കി ഉയർത്താൻ സാധിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ദുബായിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായി ഗ്രാമപ്രദേശങ്ങളും മാറും. വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത് ഓരോ പ്രദേശത്തിന്റെ തനിമയും സ്വത്വവും സംരക്ഷിച്ചായിരിക്കും.