അന്തരിച്ച മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിൻ്റെ സംസ്കാരം ഇന്ന് നടക്കും. രാവിലെ 11.45ന് നിഗംബോധ്ഘട്ടിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ജൻപഥ് മൂന്നാം നമ്പർ വസതിയിലുള്ള മൃതദേഹം രാവിലെ എട്ട് മണിയോടെ എഐസിസി ആസ്ഥാനത്ത് എത്തിക്കും. രാവിലെ 8.30 മുതൽ 9.30 വരെ എഐസിസി ആസ്ഥാനത്ത് പൊതുദർശനം ക്രമീകരിച്ചിട്ടുണ്ട്. വിലാപയാത്രയായിട്ടായാണ് മൃതദേഹം സംസ്കാര സ്ഥലമായ നിഗംബോധ്ഘട്ടിലേക്ക് കൊണ്ടുപോകുക. പൂർണ്ണ സൈനിക ബഹുമതിയോടെയാവും സംസ്കാര ചടങ്ങുകൾ നടക്കുക.
അതേസമയം, സ്മാരകത്തിനായി പ്രത്യേക സ്ഥലം അനുവദിക്കണമെന്ന് കോൺഗ്രസ് ആവശ്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഇതിൽ ശക്തമായ പ്രതിഷേധത്തിലാണ് കോൺഗ്രസ്. മൻ മോഹൻ സിംഗിനോടുള്ള ആദര സൂചകമായി ഇന്ന് ഉച്ചവരെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.