ഹോർമുസ് കടലിടുക്കിൽ വെച്ച് ഇറാന്റെ ക്രൂയിസ് മിസൈലുകൾ പതിച്ച് തകർന്ന യു.എ.ഇയുടെ എണ്ണക്കപ്പലായ ‘മൊംബാസ ബി’യിലെ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട വിവരം അബുദാബിയിലെ ഇന്ത്യൻ എംബസി ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ആക്രമണത്തിൽ ഇന്ത്യൻ നാവികന് ജീവൻ നഷ്ടപ്പെടാനിടയായ ദാരുണമായ സംഭവത്തിൽ ഇന്ത്യൻ എംബസി കടുത്ത ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
പരിക്കേറ്റ മറ്റ് ഇന്ത്യൻ ജീവനക്കാർക്ക് ആവശ്യമായ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുന്നതിനും, മരണപ്പെട്ട നാവികന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ നിയമ-നയതന്ത്ര സഹായങ്ങളും എത്തിക്കുന്നതിനുമായി യു.എ.ഇയിലെയും ഒമാനിലെയും പ്രാദേശിക അധികൃതരുമായി നിരന്തരം ബന്ധപ്പെട്ട് വരികയാണെന്ന് എംബസി അറിയിച്ചു. നിലവിലെ അടിയന്തിര സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.
ഒമാന്റെ സമുദ്രാതിർത്തിക്കുള്ളിൽ ഹോർമുസ് കടലിടുക്കിന്റെ തെക്കൻ കപ്പൽ പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന യു.എ.ഇയുടെ ‘അൽ ബഹിയ്യ’ (Al Bahiyah), ‘മൊംബാസ ബി’ (Mombasa B) എന്നീ രണ്ട് ദേശീയ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാന്റെ രണ്ട് ക്രൂയിസ് മിസൈലുകൾ പതിക്കുകയായിരുന്നുവെന്ന് യു.എ.ഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഈ ഭീകരമായ ആക്രമണത്തിലാണ് ജീവനക്കാരന് ജീവൻ നഷ്ടമായത്.






