പൊതു സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിലും ഔദ്യോഗിക അടിയന്തിര സേവനങ്ങളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന തരത്തിലും നിയമവിരുദ്ധമായി വാഹനത്തിൽ എമർജൻസി വാണിംഗ് സിസ്റ്റം സ്ഥാപിച്ച രണ്ട് പേർക്ക് അബുദാബി ക്രിമിനൽ കോടതി ആറ് മാസം വീതം തടവ് ശിക്ഷ വിധിച്ചു.
ആവശ്യമായ അനുമതി പത്രമില്ലാതെ, എമർജൻസി വാഹനങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള വാണിംഗ് ലൈറ്റുകൾ ഘടിപ്പിച്ച വാഹനം പൊതുറോഡിൽ ഓടിച്ചതിനാണ് ഇയാൾക്ക് 6 മാസം തടവും വാഹനം കണ്ടുകെട്ടാനും (Confiscation of the vehicle) കോടതി ഉത്തരവിട്ടത്.
സുരക്ഷാ ഉപകരണങ്ങൾ വിൽക്കുന്ന കമ്പനിയുടെ മാനേജരായ ഇയാൾക്ക് 6 മാസം തടവിനൊപ്പം 100,000 ദിർഹം (ഒരു ലക്ഷം ദിർഹം) പിഴയും വിധിച്ചു. അനുമതിയില്ലാതെ ഇത്തരം ലൈറ്റുകൾ വിതരണം ചെയ്തതിനും സ്ഥാപിച്ചു നൽകിയതിനുമാണ് ശിക്ഷ. ഈ കമ്പനിയിൽ സൂക്ഷിച്ചിരുന്ന ഇത്തരം ഉപകരണങ്ങളുടെ സ്റ്റോക്ക് മുഴുവൻ കണ്ടുകെട്ടാനും കോടതി നിർദ്ദേശിച്ചു.
പൊതുറോഡിലൂടെ എമർജൻസി ലൈറ്റുകൾ തെളിയിച്ച് പാഞ്ഞുപോയ ഈ സ്വകാര്യ വാഹനത്തെ പോലീസിന്റെ സ്മാർട്ട് നിരീക്ഷണ സംവിധാനങ്ങളാണ് (Smart surveillance systems) കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഡ്രൈവർക്ക് ഇതിനുള്ള യാതൊരു നിയമപരമായ ലൈസൻസും ഇല്ലെന്ന് ബോധ്യപ്പെടുകയും, പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇത് ഫിറ്റ് ചെയ്തു നൽകിയ സ്ഥാപനത്തെയും മാനേജരെയും പോലീസ് പിടികൂടുകയുമായിരുന്നു.
സ്വകാര്യ വാഹനങ്ങളിൽ അടിയന്തിര ആവശ്യങ്ങൾക്കുള്ള ഫ്ലാഷർ ലൈറ്റുകളോ സൈറണുകളോ സ്ഥാപിക്കുന്നത് യു.എ.ഇ നിയമപ്രകാരം കടുത്ത കുറ്റകരമാണ്. ഇത്തരം ഉപകരണങ്ങൾ വിൽക്കുകയോ, വിതരണം ചെയ്യുകയോ, സ്വകാര്യ വാഹനങ്ങളിൽ ഘടിപ്പിച്ചു നൽകുകയോ ചെയ്യരുതെന്ന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ് വാണിജ്യ സ്ഥാപനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകി.






