മൗറീഷ്യസിൽ നിന്ന് ദുബായിൽ വിനോദയാത്രയ്ക്കും തന്റെ 18-ാം ജന്മദിനം ആഘോഷിക്കാനുമായി എത്തിയ പെൺകുട്ടി ജന്മദിനത്തിൽ തന്നെ ജെറ്റ് സ്കീ അപകടത്തിൽപ്പെട്ട് മുങ്ങിമരിച്ചു. കുട്ടിയുടെ ജനനത്തീയതിയും മരണത്തീയതിയും ഒന്നായി മാറിയത് കുടുംബത്തിന് താങ്ങാനാകാത്ത ആഘാതമായി.
സവാരി കഴിഞ്ഞ് മടങ്ങുന്നതിനിടെ 17-ഉം 18-ഉം വയസ്സുള്ള ഈ പെൺകുട്ടികൾ ജെറ്റ് സ്കീയിൽ പരസ്പരം സീറ്റ് മാറാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഡ്രൈവിംഗിൽ പരിചയക്കുറവുള്ള കൗമാരക്കാരി ജെറ്റ് സ്കീയുടെ വേഗത കൂട്ടുകയും നിയന്ത്രണം നഷ്ടപ്പെട്ട് കടൽഭിത്തിയിലെ (Breakwater) കരിങ്കല്ലുകളിലേക്ക് ഇടിച്ചുകയറ്റുകയുമായിരുന്നു.
അപകടത്തിന്റെ ആഘാതത്തിൽ രണ്ടുപേരും കടലിലേക്ക് തെറിച്ചുവീണു. ജന്മദിനം ആഘോഷിച്ച പെൺകുട്ടി സംഭവസ്ഥലത്തുതന്നെ മുങ്ങിമരിച്ചു. കരിങ്കല്ലുകൾക്കിടയിൽ കുടുങ്ങി മാരകമായി പരിക്കേറ്റ രണ്ടാമത്തെ പെൺകുട്ടിയെ ദുബായ് പോലീസിന്റെ മറൈൻ റെസ്ക്യൂ ടീം അതിവേഗത്തിൽ പുറത്തെടുത്ത് അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
രക്ഷാപ്രവർത്തകർ എത്തുമ്പോൾ പെൺകുട്ടി മരണത്തോട് മല്ലിടുകയായിരുന്നുവെന്ന് ദുബായ് പോലീസ് ഉദ്യോഗസ്ഥ മീര വ്യക്തമാക്കി. മറൈൻ റെസ്ക്യൂ ടീമിന്റെ അതിവേഗത്തിലുള്ള ഇടപെടലാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്. രക്ഷാപ്രവർത്തനത്തിൽ നേരിയ കാലതാമസം പോലും ദാരുണമായ ഫലത്തിലേക്ക് നയിക്കുമായിരുന്നു.
ദുബായ് പോലീസിന്റെ ചരിത്രത്തിൽ തങ്ങൾ കൈകാര്യം ചെയ്തതിൽ ഏറ്റവും സങ്കടകരമായ കേസുകളിലൊന്നാണിതെന്ന് ദുബായ് പോലീസ് പോർട്ട് സ്റ്റേഷനിലെ വിക്ടിം സപ്പോർട്ട് ടീം തലവൻ ഫസ്റ്റ് ലെഫ്റ്റനന്റ് മീര അൽ ഹദാദ് പറഞ്ഞു.
വിദേശ രാജ്യത്ത് ഒറ്റപ്പെട്ടുപോയ കുടുംബത്തിന് ചികിത്സാ കാലയളവിലുടനീളം ദുബായ് പോലീസിന്റെ ‘വിക്ടിം സപ്പോർട്ട് ടീം’ ശക്തമായ പിന്തുണ നൽകി. ആശുപത്രിയിലെ ആവശ്യങ്ങൾ ക്രമീകരിക്കാനും കുട്ടിയുടെ ആരോഗ്യാവസ്ഥ വിലയിരുത്താനും അവർ എപ്പോഴും കുടുംബത്തോടൊപ്പം നിലകൊണ്ടു.






