ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ AI2379 വിമാനം ടേക്ക് ഓഫ് ചെയ്ത് ഒന്നര മണിക്കൂറിന് ശേഷം ആകാശച്ചുഴിയില്‍പെട്ടു (Turbulence).
വിമാനം പെട്ടെന്ന് ഒരു വശത്തേക്ക് ചരിഞ്ഞു മാറുകയും 2 മുതൽ 3 മിനിറ്റോളം ക്രമരഹിതമായി താഴേക്ക് പതിക്കുകയും ചെയ്തതായി യാത്രക്കാർ പറഞ്ഞു. ഭൂരിഭാഗം പേരും ഉറങ്ങിക്കിടന്ന സമയത്തായിരുന്നു അപകടം.ഏതാനും യാത്രക്കാർക്കും ജീവനക്കാർക്കും നിസ്സാര പരിക്കേറ്റതായി എയർ ഇന്ത്യ സ്ഥിരീകരിച്ചു. ഡൽഹിയിൽ വിമാനം ഇറങ്ങിയ ഉടൻ തന്നെ പരിക്കേറ്റവരെ ആംബുലൻസുകളിൽ വിമാനത്താവളത്തിലെ മെഡിക്കൽ സെന്ററിലേക്ക് മാറ്റി.
ഉലച്ചിലിന്റെ ശക്തിയിൽ വിമാനത്തിന്റെ ഉൾവശത്തുള്ള സീലിംഗിനും മറ്റും വിള്ളലുകളും കേടുപാടുകളും സംഭവിച്ചതായി കാട്ടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണ ഏജൻസികളുമായി സഹകരിച്ചു വരികയാണ്.






