അബുദാബിയിൽ വാഹനാപകടത്തിൽ പരിക്കേറ്റയാൾക്ക് വൈകല്യമുണ്ടായതിനെത്തുടർന്ന് ഡ്രൈവർ 150,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് അബുദാബി കോടതി വിധിച്ചു. ഗതാഗത സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ ഡ്രൈവർ കുറ്റക്കാരനാണെന്ന് ക്രിമിനൽ കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിവിൽ കോടതി നഷ്ടപരിഹാരം വിധിച്ചത്.
അപകടത്തിൽ ഇരയായ വ്യക്തിക്ക് നിരവധി അസ്ഥിഭംഗങ്ങൾ (Fractures), കോശങ്ങൾക്ക് ക്ഷതം, ചലനശേഷിയെ ബാധിക്കുന്ന തരത്തിലുള്ള ഭാഗികമായ ശാശ്വത വൈകല്യം എന്നിവ സംഭവിച്ചതായി മെഡിക്കൽ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചിരുന്നു.
മെഡിക്കൽ ചെലവുകൾ, ചികിത്സാ കാലയളവിലെ വേതന നഷ്ടം, മാനസിക വിഷമം എന്നിവ കണക്കിലെടുത്ത് 3,00,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഇരയായ വ്യക്തി സിവിൽ കോടതിയെ സമീപിച്ചത്.
ക്രിമിനൽ കോടതിയുടെ വിധി ഡ്രൈവറുടെ വീഴ്ച വ്യക്തമാക്കുന്നതാണെന്ന് വിലയിരുത്തിയ സിവിൽ കോടതി, ശാരീരിക-മാനസിക പ്രയാസങ്ങളും ചികിത്സാ ചെലവുകളും മുൻനിർത്തി 1,50,000 ദിർഹം ന്യായമായ നഷ്ടപരിഹാരമായി നിശ്ചയിക്കുകയായിരുന്നു.






