തായ്ലൻഡിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം 300 അടി താഴേക്ക് പതിച്ച സംഭവത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (AAIB) പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു.
അപകടസമയത്ത് വിമാനത്തിന്റെ ക്യാപ്റ്റൻ ലഹരി ഉപയോഗിച്ചിരുന്നതായി പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. തുടർ പരിശോധനയിലാണ് ലഹരി ഉപയോഗം വ്യക്തമായത്. കോ-പൈലറ്റിന്റെ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. പൈലറ്റിനെതിരെ അടിയന്തര നടപടി സ്വീകരിക്കാൻ ഡി.ജി.സി.എയോട് (DGCA) ശുപാർശ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ആഗസ്റ്റ് നാലിനായിരുന്നു സംഭവം. 36,000 അടി ഉയരത്തിൽ പറക്കുകയായിരുന്ന വിമാനം നാല് സെക്കൻഡിനിടെ ഏകദേശം 300 അടി താഴേക്ക് പതിക്കുകയായിരുന്നു. ഈ അപകത്തിൽ ക്യാബിൻ ക്രൂ അംഗങ്ങൾ ഉൾപ്പെടെ 24 പേർക്ക് പരിക്കേറ്റിരുന്നു.
വിമാനം പറക്കുന്നതിനിടെ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും ഒരേസമയം നാല് സെക്കൻഡോളം പ്രവർത്തനരഹിതമായതായി എ.എ.ഐ.ബി കണ്ടെത്തി. തുടർന്ന് ഓട്ടോപൈലറ്റ് സംവിധാനം വിച്ഛേദിക്കപ്പെടുകയും വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയുമായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.






