ഷാർജയിൽ 100,000 ഡോളറിലധികം (ഏകദേശം 82 ലക്ഷത്തിലേറെ ഇന്ത്യൻ രൂപ) വിലമതിക്കുന്ന വിലപിടിപ്പുള്ള ആമ്പർ ജപമാലകൾ (Amber prayer beads) കവർന്ന സംഭവത്തിൽ രണ്ട് പേരെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളിൽ തന്നെ മുഴുവൻ തൊണ്ടിമുതലും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞു.
സോഷ്യൽ മീഡിയ വഴി ആമ്പർ ജപമാലകൾ വിൽപ്പനയ്ക്ക് വച്ച ചൈനീസ് പൗരനാണ് കവർച്ചയ്ക്കിരയായത്. ജപമാല മുഴുവൻ വാങ്ങാൻ താല്പര്യമുണ്ടെന്ന് കാണിച്ച് പ്രതികളിലൊരാൾ ഇയാളെ ബന്ധപ്പെടുകയായിരുന്നു. സാധനങ്ങൾ നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്താമെന്ന് പറഞ്ഞ് ഇരയെ ഷാർജയിലെ ഒരു പ്രദേശത്തേക്ക് വിളിച്ചുവരുത്തുകയും, തുടർന്ന് കബളിപ്പിച്ച് ജപമാലയുമായി കടന്നുകളയുകയുമായിരുന്നു.
പരാതി ലഭിച്ചയുടൻ ഷാർജ പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (CID) ഡയറക്ടർ ഡോ. ഖലീഫ അൽ ഹായുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. ലഭ്യമായ ഡിജിറ്റൽ തെളിവുകളും ആധുനിക സുരക്ഷാ സാങ്കേതികവിദ്യകളും ഉപയോഗിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
അയൽ എമിറേറ്റിൽ ഒളിവിലായിരുന്ന പ്രതികളെക്കുറിച്ച് വിവരം ലഭിച്ച ഷാർജ പൊലീസ്, അവിടത്തെ സുരക്ഷാ സേനയുമായി ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിലൂടെ പ്രതികളെ പിടികൂടുകയായിരുന്നു. മോഷ്ടിടിക്കപ്പെട്ട മുഴുവൻ ജപമാലകളും ഇയാളുടെ പക്കൽ നിന്ന് സുരക്ഷിതമായി വീണ്ടെടുത്തു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി വിലപിടിപ്പുള്ള സാധനങ്ങൾ വാങ്ങുമ്പോഴും വിൽക്കുമ്പോഴും അപരിചിതരുമായി ഇടപെടുമ്പോൾ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് പൊലീസ് ഓർമ്മിപ്പിച്ചു. സുരക്ഷിതവും ഔദ്യോഗികവുമായ സ്ഥലങ്ങൾ മാത്രം ഇടപാടുകൾക്കായി തിരഞ്ഞെടുക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി.






