പഠനത്തിൽ ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായി യുഎഇയിൽ ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് സ്കൂളിലേക്ക് ലാപ്ടോപ്പുകൾക്കും മറ്റ് ഡിജിറ്റൽ ഉപകരണങ്ങൾക്കും കൊണ്ട് വരുന്നതിന് വിലക്കേർപ്പെടുത്തുന്നു. രാജ്യവ്യാപകമായി സൈക്കിൾ 2-ലെ ആറാം ക്ലാസ് വിദ്യാർത്ഥികൾക്കായി അംഗീകരിച്ചിട്ടുള്ള “ഡിജിറ്റൽ ടൂളുകളുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളുടെ” (Guide to Reducing the Use of Digital Tools in Learning) അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. നാളെ തിങ്കളാഴ്ച മുതൽ ഈ നിയമങ്ങൾ നിലവിൽ വരും.
ആറാം ക്ലാസ് വിദ്യാർത്ഥികൾ സ്കൂളുകളിലേക്ക് ലാപ്ടോപ്പുകളോ മറ്റ് ഡിജിറ്റൽ ഉപകരണങ്ങളോ കൊണ്ടുവരാൻ പാടില്ല. ഈ അക്കാദമിക് വർഷം മുഴുവൻ ഈ നിരോധനം ബാധകമായിരിക്കും.
സ്കൂൾ പരിസരത്ത് വിപിഎൻ (VPN) ആപ്ലിക്കേഷനുകളുടെയും സ്വകാര്യ വെർച്വൽ പ്ലാറ്റ്ഫോമുകളുടെയും ഉപയോഗം കർശനമായി നിയന്ത്രിക്കും.
ഡിജിറ്റൽ മാധ്യമങ്ങൾക്ക് പകരം പാഠപുസ്തകങ്ങൾക്കും നോട്ട്ബുക്കുകൾക്കും ക്ലാസ്റൂം പഠനത്തിൽ വീണ്ടും മുൻഗണന നൽകും. കൈയക്ഷരം മെച്ചപ്പെടുത്തുക, ക്ലാസിലെ ചർച്ചകൾ, അധ്യാപകരുമായുള്ള നേരിട്ടുള്ള ആശയവിനിമയം, നോൺ-ഡിജിറ്റൽ പഠന വിഭവങ്ങൾ എന്നിവയ്ക്ക് ഇത് ഊന്നൽ നൽകും. സാങ്കേതികവിദ്യ പൂർണ്ണമായി ഒഴിവാക്കില്ലെങ്കിലും, ആവശ്യാനുസരണം മാത്രം ഉപയോഗിക്കുന്ന ഒരു സഹായോപാധിയായി അത് നിലനിർത്തും.
ആർക്കാണ് ബാധകം?
ജനറൽ, അഡ്വാൻസ്ഡ് ട്രാക്കുകളിലെ ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് മാത്രമാണ് ഈ തീരുമാനം ബാധകമെന്ന് സ്കൂൾ അധികൃതർ രക്ഷിതാക്കൾക്ക് അയച്ച സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് ക്ലാസുകളിലെ വിദ്യാർത്ഥികളെ ഇത് ബാധിക്കില്ല. വിദ്യാർത്ഥികൾ ലാപ്ടോപ്പുകൾ സ്കൂളിലേക്ക് കൊണ്ടുവരുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അക്കാദമിക് വർഷം അവസാനിക്കുന്നത് വരെ ഉപകരണങ്ങൾ വീടുകളിൽ തന്നെ സൂക്ഷിക്കണമെന്നും രക്ഷിതാക്കളോട് അഭ്യർത്ഥിച്ചു.






