ഷാർജയിൽ താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ മലയാളി യുവതിയുടെ മരണത്തിൽ പ്രഥമദൃഷ്ട്യാ ദുരൂഹതകളോ കുറ്റകൃത്യങ്ങളോ നടന്നതിന്റെ ലക്ഷണങ്ങളില്ലെന്ന് ഷാർജ പോലീസ് വ്യക്തമാക്കി. തൃശൂർ സ്വദേശിനിയായ മുപ്പത്തിരണ്ടുകാരി ഡോ. അഫീന റഹീം ആണ് മരിച്ചത്.
ഷാർജ അൽ ഖാസിമിയയിലെ താമസസ്ഥലത്താണ് കുഴഞ്ഞുവീണത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയോടെയായിരുന്നു ദാരുണമായ സംഭവം. രണ്ടു ചെറിയ കുട്ടികളുടെ അമ്മയായ അഫീന, മക്കളെ പരിപാലിക്കുന്നതിനായി ജോലിയിൽ നിന്ന് താൽക്കാലികമായി വിട്ടുനിൽക്കുകയായിരുന്നു.
അധ്യാപകനായ ഭർത്താവ് യാസർ സ്കൂളിൽ പോയ സമയത്തായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്ന ഭർതൃസഹോദരി റംഷീന, അഫീനയുടെ ചെറിയ കുട്ടിയുടെ കരച്ചിൽ കേട്ട് ഉണർന്ന് നോക്കിയപ്പോഴാണ് അടുക്കളയിൽ കുഴഞ്ഞുവീണ് കിടക്കുന്ന അഫീനയെ കണ്ടത്.
അപാർട്ട്‌മെന്റിൽ യുവതിയെ അബോധാവസ്ഥയിൽ കണ്ടെത്തിയ വിവരമറിഞ്ഞ് സെൻട്രൽ ഓപ്പറേഷൻസ് റൂം നിർദ്ദേശപ്രകാരം സുരക്ഷാ സേനയും നാഷണൽ ആംബുലൻസും സ്ഥലത്തെത്തുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അസ്വാഭാവികതയില്ല: പ്രാഥമിക ഫോറൻസിക്-സ്ഥല പരിശോധനയിൽ കുറ്റകൃത്യം നടന്നതിന്റെയോ അസ്വാഭാവികതയുടെയോ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഷാർജ പോലീസ് അറിയിച്ചു.
മരണത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനും നിയമപരമായ അന്വേഷണം പൂർത്തിയാക്കാനും മൃതദേഹം ഫോറൻസിക് പരിശോധനയ്ക്ക് അയക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു.
വ്യാജ പ്രചരണങ്ങൾക്ക് വിലക്ക്: ഔദ്യോഗിക മെഡിക്കൽ റിപ്പോർട്ടുകളും അന്വേഷണ ഫലങ്ങളും വരുന്നതിന് മുൻപ് അനാവശ്യ ഊഹാപോഹങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പൊതുജനങ്ങളോടും മാധ്യമങ്ങളോടും പോലീസ് ആവശ്യപ്പെട്ടു.






