യുഎഇ ഗവൺമെന്റിന്റെ മുൻഗണനകളിൽ ഒന്നാണ് തൊഴിൽ ക്ഷേമം. റിക്രൂട്ട്‌മെന്റ്, ശമ്പളം, പാർപ്പിടം, ആരോഗ്യം എന്നിവ ഉൾക്കൊള്ളുന്ന തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി രാജ്യത്തിന്റെ നേതൃത്വം നിരവധി ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. തൊഴിലാളികൾക്ക് കൃത്യസമയത്ത് ശമ്പളം നൽകുന്നതിന് പ്രതിജ്ഞാബദ്ധരാകണമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) അടുത്തിടെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ ഓർമ്മിപ്പിച്ചിരുന്നു.
വേജ് പ്രൊട്ടക്ഷൻ സിസ്റ്റം (WPS) വഴിയാണ് കമ്പനികൾ ശമ്പളം നൽകേണ്ടത്.
യുഎഇ ഗവൺമെന്റ് ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, കൃത്യസമയത്ത് ശമ്പളം നൽകാത്ത കമ്പനികൾക്ക് പിഴ ചുമത്താം. നിശ്ചിത തീയതി മുതൽ 10 ദിവസത്തിനുള്ളിൽ വേതനം നൽകിയില്ലെങ്കിൽ ശമ്പളം വൈകിയതായി കണക്കാക്കും.
ഈ സംവിധാനത്തിൽ നിന്നും ഒഴിഞ്ഞുമാറാനോ മറികടക്കാനോ വേണ്ടി WPS-ൽ തെറ്റായ ഡാറ്റ എൻട്രി വരുത്തിയാൽ ഒരു തൊഴിലാളിക്ക് 5,000 ദിർഹം എന്ന തോതിൽ പരമാവധി 50,000 ദിർഹം വരെ പിഴ ചുമത്തിയേക്കാം. WPS വഴി നിശ്ചിത തീയതികളിൽ പണമടയ്ക്കുന്നതിൽ പരാജയപെട്ടാൽ ഒരു ജീവനക്കാരന് 1,000 ദിർഹം എന്ന നിരക്കിൽ പിഴ ചുമത്താം.
- 100-ലധികം തൊഴിലാളികൾ ജോലി ചെയ്യുന്ന കമ്പനികളിൽ 60 ദിവസത്തിലധികം ശമ്പളം നൽകുന്നത് വൈകിയാൽ, ഒരു തൊഴിലാളിക്ക് 5,000 ദിർഹം എന്ന തോതിൽ പിഴ ഈടാക്കും, പരമാവധി പിഴ 50,000 ദിർഹമായിരിക്കും.
- വൈകിയ തീയതി മുതൽ 16-ാം ദിവസം മുതൽ ആ കമ്പനികൾക്ക് വർക്ക് പെർമിറ്റുകൾ നൽകില്ല.
- ഒരു മാസം ശമ്പളം വൈകിപ്പിക്കുന്ന കമ്പനികളെ ശിക്ഷാ നടപടികൾക്കായി ജുഡീഷ്യൽ അധികാരികൾക്ക് റഫർ ചെയ്യും
- ഒരേ ഉടമയുടെ ഉടമസ്ഥതയിലുള്ള എല്ലാ കമ്പനികൾക്കെതിരെയും നടപടിയെടുക്കും
- ഒരു പുതിയ കമ്പനിയും രജിസ്റ്റർ ചെയ്യാൻ ഉടമകൾക്ക് കഴിയില്ല.
- ജീവനക്കാരുടെ ബാങ്ക് ഗ്യാരന്റി ഇല്ലാതാക്കും.
- കമ്പനിയെ മൂന്നാം വിഭാഗത്തിലേക്ക് തരംതാഴ്ത്തും.
- തൊഴിലാളികൾക്ക് മറ്റ് കമ്പനികളിലേക്ക് മാറാൻ അനുമതി നൽകും.
- കമ്പനി വർഷത്തിൽ ഒന്നിലധികം തവണ ലംഘനം നടത്തിയാൽ മന്ത്രാലയം പിഴ ചുമത്തും.