യുഎഇ-ഇന്ത്യ വെര്‍ച്വല്‍ ഉച്ചകോടി നാളെ ഫെബ്രുവരി 17 ന് വെള്ളിയാഴ്ച നടക്കും. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലാണ് ചര്‍ച്ച.
ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും സൗഹൃദപരവുമായ ബന്ധം ഊട്ടിയുറപ്പിക്കാനാണ് ഉച്ചകോടി. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കുകയും യുഎഇ 50-ാം സ്ഥാപക വാര്‍ഷികം ആഘോഷിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഉച്ചകോടി.
ഇരു നേതാക്കളും ഉഭയകക്ഷി സഹകരണവും പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളിലെ കാഴ്ചപ്പാടുകളും ചര്‍ച്ച ചെയ്യും. കോവിഡ് പ്രതിസന്ധിക്കിടെ ആരോഗ്യ-ഭക്ഷ്യ സുരക്ഷയുടെയും നിര്‍ണായക മേഖലകളില്‍ ഇരുരാജ്യങ്ങളും സഹകരിച്ചിരുന്നു. ഉഭയകക്ഷി വ്യാപാരം, നിക്ഷേപം, ഊര്‍ജ ബന്ധം എന്നിവ ശക്തമാക്കാനുള്ള നീക്കങ്ങള്‍ തുടരുകയാണ്. പുനരുപയോഗ ഊര്‍ജം, സ്റ്റാര്‍ട്ടപ്പുകള്‍, ഫിന്‍ടെക് തുടങ്ങിയ പുതിയ മേഖലകളില്‍ ഇരു രാജ്യങ്ങളും സഹകരണം ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയിൽ സാഹോദര്യ രാജ്യങ്ങൾ തമ്മിലുള്ള പ്രധാന തന്ത്രപരമായ കരാറുകളിൽ ഒപ്പുവെക്കുന്നതിന് ഇരു നേതാക്കളും സാക്ഷ്യം വഹിക്കും.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യയും യുഎഇയും തമ്മില്‍ ഉഭയകക്ഷി ബന്ധം എല്ലാ മേഖലകളിലും ദൃഢമായിട്ടുണ്ട്. 2015, 2018, 2019 വര്‍ഷങ്ങളില്‍ മോദി യുഎഇ സന്ദര്‍ശിച്ചിരുന്നു. 2016ലും 2017ലും ഷെയ്ഖ് മുഹമ്മദ് ഇന്ത്യയും സന്ദര്‍ശിച്ചു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ മൂന്ന് സന്ദര്‍ശനങ്ങളും കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിന്റെ സന്ദര്‍ശനവും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ മികച്ച ബന്ധം നിലനിര്‍ത്താന്‍ കാരണമായിട്ടുണ്ട്.
എന്തായാലും കഴിഞ്ഞ കുറെ ദിവസങ്ങളായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന സ്വതന്ത്ര വ്യാപാരക്കരാര്‍ ഒപ്പുവെയ്ക്കുമെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള അന്യോന്യ വ്യാപാരത്തിന് കുതിപ്പുനല്‍കുന്നതിനുള്ള പ്രധാന നടപടിയെന്നോണമാണ് ഔദ്യോഗികമായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സിഇപിഎ) എന്നറിയപ്പെടുന്ന ഈ സ്വതന്ത്ര വ്യാപാരക്കരാര്‍ ഇരുരാജ്യങ്ങളും തമ്മില്‍ നാളെ വെള്ളിയാഴ്ച ഒപ്പുവെയ്ക്കുന്നത്.