ദുബായ്: ഇന്ത്യയിലെ കിഴക്കൻ സംസ്ഥാനമായ ഒഡീഷയിൽ നിക്ഷേപിക്കാൻ ലുലു ഗ്രൂപ്പിനെ ക്ഷണിച്ച് ഒഡീഷ സർക്കാർ.
ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ലുലു ഗ്രൂപ്പും ഒഡീഷ സർക്കാരും ദുബായിൽ വെച്ച് നടത്തി.
സംസ്ഥാനത്ത് നിക്ഷേപകരെ ക്ഷണിക്കുന്നതിനായി മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഔദ്യോഗിക പ്രതിനിധി സംഘം യു എ ഇ യിൽ നടത്തുന്ന സന്ദർശനത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച.
ഒഡീഷയിൽ ഷോപ്പിംഗ് മാൾ, ഹൈപ്പർ മാർക്കറ്റ്, ലോജിസ്റ്റിക്സ് സെന്റർ തുടങ്ങിയ മേഖലകളിൽ 1,500 കോടി രൂപയുടെ മുതൽ മുടക്കുന്നതിനുള്ള താത്പര്യ പത്രം ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്‌ടർ എം എ അഷ്‌റഫ് അലി ഒഡീഷ മുഖ്യമന്ത്രിക്ക് കൈമാറി.
ബുവനേശ്വർ, കട്ടക്ക്, റൂർക്കല എന്നിവിടങ്ങളിൽ ഷോപ്പിംഗ് മാൾ, ഹൈപ്പർ മാർക്കറ്റ് ആരംഭിക്കുന്നതിനാണ് ലുലു ഉദ്ദേശിക്കുന്നത്.
ഇത് സംബന്ധിച്ച കൂടുതൽ ചർച്ചകൾക്കായി ലുലു ഗ്രൂപ്പിന്റെ പ്രതിനിധികൾ അടുത്ത് തന്നെ ഒഡീഷ സന്ദർശിക്കും.
ഒഡീഷയിൽ നിക്ഷേപകർക്ക് എല്ലാ പിന്തുണയും സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ പറഞ്ഞു. ഏറ്റവൂം മികച്ച സാധ്യതകളാണ് ഒഡീഷയിൽ നിക്ഷേപകരെ കാത്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഒഡീഷ ചീഫ് സെക്രട്ടറി സുരേഷ് ചന്ദ്ര മഹാപാത്ര, ലുലു ഗ്രൂപ്പ് ഡയറക്ടർ സലിം എം എ, ഇന്ത്യ ഡയറക്ടർ ആനന്ദ് റാം, കമ്യുണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ, സി ഓ ഒ രജിത് രാധാകൃഷ്ണൻ എന്നിവരും സംബന്ധിച്ചു