വിവാദങ്ങൾക്കും തർക്കങ്ങൾക്കുമിടെ ലോകായുക്ത നിയമ ഭേദഗതി ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ഇന്ന് തന്നെ ബിൽ സബ്ജക്ട് കമ്മിറ്റിക്ക് അയച്ച് തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ വകുപ്പ് തിരിച്ചുള്ള ചർച്ച നടത്തി പാസ്സാക്കാനാണ് നീക്കം. ഇന്ന് അവതരിപ്പിക്കുക അസാധുവായ ഓർഡിനൻസിലെ വ്യവസ്ഥകളുള്ള ബില്ലാണ്. ബില്ലിൽ പുതുതായി കൊണ്ട് വരേണ്ട ഭേദഗതി സംബന്ധിച്ച് സിപിഎമ്മും സിപിഐയും തമ്മിൽ ധാരണയിലെത്തിക്കഴിഞ്ഞു.
മുഖ്യമന്ത്രിക്കെതിരായ വിധി പരിശോധിക്കാൻ ഗവർണർക്ക് അധികാരം നൽകുന്ന വ്യവസ്ഥ മാറ്റി. മുഖ്യമന്ത്രിക്കെതിരായ ലോകായുക്ത വിധി നിയമസഭക്ക് പരിശോധിക്കാമെന്നാണ് ഭേദഗതി. മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും എംഎൽഎമാർക്കെതിരായ വിധി സ്പീക്കർക്കും പരിശോധിക്കാമെന്നാണ് വ്യവസ്ഥ. സബ്ജക്ട് കമ്മിറ്റിയിലായിരിക്കും ഭേദഗതി വരിക. സിപിഐ ഭേദഗതി സർക്കാറിൻറെ ഔദ്യോഗിക ഭേദഗതിയായി പരിഗണിക്കാനാണ് ധാരണ. പ്രതിപക്ഷം ബില്ലിനെ എതിർക്കും. ബിൽ സഭ പാസ്സാക്കിയാലും ഗവർണർ ഒപ്പിടാതെ നിയമമാകില്ലെ. നിലവിൽ സർക്കാറുമായി ഉടക്കി നിൽക്കുന്ന ഗവർണർ ഒപ്പിടുമോ എന്നുള്ളതാണ് ആകാംക്ഷ