യുഎഇ നാല് പ്രധാന തുറമുഖങ്ങളെ ബന്ധിപ്പിച്ച് ദേശീയ റെയിൽ ശൃംഖല ആരംഭിക്കുമെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ന് വ്യാഴാഴ്ച പ്രഖ്യാപിച്ചു.
യുഎഇ ഇന്ന് ദേശീയ റെയിൽവേ ശൃംഖല വിജയകരമായി ആരംഭിച്ചു. രാജ്യത്തെ നാല് പ്രധാന തുറമുഖങ്ങളെയും ഏഴ് ലോജിസ്റ്റിക് മേഖലകളെയും ബന്ധിപ്പിക്കുന്ന ദേശീയ റെയിൽ ശൃംഖല പ്രതിവർഷം 60 ദശലക്ഷം ടൺ ചരക്ക് കൊണ്ടുപോകും. “നമ്മുടെ ട്രെയിൻ ശൃംഖല നമ്മുടെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും നമ്മുടെ പ്രദേശിക സമഗ്രത ഏകീകരിക്കുകയും നമ്മെ എല്ലാവരെയും മികച്ച ഭാവിയിലേക്ക് നയിക്കുകയും ചെയ്യുന്നു,” ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
2050-ഓടെ 200 ബില്യൺ ദിർഹം സാമ്പത്തിക വരുമാനം പ്രതീക്ഷിക്കുന്ന ഒരു ദേശീയ തന്ത്രപ്രധാന പദ്ധതിയാണ് റെയിൽ ശൃംഖല. തെയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് ആലിന്റെ നേതൃത്വത്തിൽ 133 ദശലക്ഷം മണിക്കൂർ പ്രവർത്തിച്ച 180 ഫെഡറൽ, തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി പൂർത്തിയാക്കിയത്. “ഒരു ദേശീയ ടീം ഒരൊറ്റ ദേശീയ സമ്പദ്വ്യവസ്ഥയെയും വികസനത്തിനായുള്ള ഒരൊറ്റ കാഴ്ചപ്പാടിനെയും പ്രതിനിധീകരിക്കുന്നു,” ഷെയ്ഖ് മുഹമ്മദ് കൂട്ടിച്ചേർത്തു.
യുഎഇയുടെ ദേശീയ റെയിൽവേ ശൃംഖലയുടെ ഡെവലപ്പറും ഓപ്പറേറ്ററുമാണ് എത്തിഹാദ് റെയിൽ.ആദ്യത്തെ പാസഞ്ചർ ട്രെയിൻ സ്റ്റേഷൻ ഫുജൈറയിൽ പൂർത്തിയായാൽ പിന്നീട് യുഎഇയിലുടനീളമുള്ള 11 പ്രദേശങ്ങളെ ബന്ധിപ്പിക്കും. അബുദാബിയിൽ നിന്ന് ദുബായിലേക്ക് 50 മിനിറ്റിലും അബുദാബിയിൽ നിന്ന് ഫുജൈറയിലേക്ക് 100 മിനിറ്റിലും യാത്ര ചെയ്യാൻ റെയിൽവേ സർവീസ് അനുവദിക്കും. പാസഞ്ചർ സർവീസിന്റെ ആരംഭ തീയതി ഇതുവരെ പുറത്ത് വിട്ടിട്ടില്ല.