യുഎഇയിൽ സ്വകാര്യമേഖലയിലെ സ്വദേശിവൽക്കരണവുമായി (Emiratisation ) ബന്ധപ്പെട്ട് 50 അല്ലെങ്കിൽ അതിൽ കൂടുതൽ ജീവനക്കാരുള്ള സ്വകാര്യമേഖലാ കമ്പനികൾക്ക് അവരുടെ അർദ്ധവാർഷിക എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള സമയപരിധി ജൂൺ 30 ആണെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) ബുധനാഴ്ച സ്വകാര്യമേഖലയിലെ തൊഴിലുടമകളെ ഓർമ്മിപ്പിച്ചു.
2023 ജൂലൈയിൽ, അർദ്ധവാർഷിക നിരക്കും 2022 ലെ നിർണയിച്ച ലക്ഷ്യങ്ങളും കൈവരിക്കാത്ത കമ്പനികൾക്ക് പിഴ ചുമത്തും.
സ്വദേശിവത്കരണം ഓരോ ആറ് മാസത്തിലും 1 ശതമാനം വീതം പൂർത്തിയാക്കി വർഷാവസാനത്തോടെ 2 ശതമാനം എന്ന ലക്ഷ്യം കൈവരിക്കണമെന്നാണ് മന്ത്രാലയം പറയുന്നത്. നിർണയിച്ച ലക്ഷ്യങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്ന സ്വകാര്യ കമ്പനികൾക്ക് ജൂലൈ 1ഓടെ പ്രതിമാസം 7,000 ദിർഹം എന്ന നിരക്കിൽ കമ്പനികളിൽ നിയമിക്കാത്ത ഒരു സ്വദേശിക്ക് 42,000 ദിർഹം എന്ന നിരക്കിൽ പിഴ ഈടാക്കും. 2026 വരെ പിഴകൾ പ്രതിവർഷം 1,000 ദിർഹം വർദ്ധിക്കും.
ഇതു പ്രകാരം 50 ജീവനക്കാരോ അതിൽ കൂടുതലോ തൊഴിലാളികളുള്ള കമ്പനികൾ ജൂലൈയോടെ 1ശതമാനവും ഡിസംബറോടെ 2 ശതമാനവുമായി സ്വദേശി തൊഴിലാളികളുടെ എണ്ണം ഉയർത്തേണ്ടി വരും.