സൈബർ ലോകത്ത് പോലും സമാധാനം നിലനിർത്താൻ യുഎഇയിൽ കർശനമായ നിയമങ്ങളുണ്ട്. മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്നത് കനത്ത പിഴ ചുമത്താവുന്ന ഗുരുതരമായ കുറ്റമാണെന്ന് രാജ്യത്തെ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ മറ്റുള്ളവരെ അസഭ്യം പറയുകയോ അപമാനിക്കുകയോ ഒരാളുടെ പ്രശസ്തി നശിപ്പിക്കുകയോ ചെയ്യുന്നത് ഒരാൾക്ക് 250,000 ദിർഹം മുതൽ 500,000 ദിർഹം വരെ പിഴ ഈടാക്കാവുന്ന കുറ്റമാണെന്ന് അതോറിറ്റി വ്യക്തമാക്കി.
നിയമപ്രകാരം (2021ലെ ഫെഡറൽ ഡിക്രി നിയമത്തിലെ ആർട്ടിക്കിൾ 43) പൊതുമേഖലാ ജീവനക്കാരനോ പൊതുസേവനത്തിലുള്ള ആരെങ്കിലുമോ ഇരയായാൽ ശിക്ഷ ശക്തമായിരിക്കുമെന്നും അതോറിറ്റി ചൂണ്ടികാട്ടി.
വാട്ട്‌സ്ആപ്പ് സന്ദേശത്തിൽ ഭാര്യയെ “വിഡ്ഢി” എന്ന് വിളിച്ചതിന് ഒരാൾക്ക് ജയിൽ ശിക്ഷയും 20,000 ദിർഹം പിഴയും ചുമത്തിയ കേസുകൾ മുമ്പും ഉണ്ടായിട്ടുള്ളതായും അതോറിറ്റി കൂട്ടിച്ചേർത്തു.