അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഇന്ന് ജൂൺ 12 വ്യാഴാഴ്ച്ച ഉച്ചയോടെ ലണ്ടനിലേക്ക് പറന്നുയർന്ന് മിനിറ്റുകൾക്കം തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിന്റെ അപകടത്തെത്തുടർന്ന് യുഎഇയിൽ നിന്നും പുറപ്പെട്ട ഒരു വിമാനത്തിന് കാലതാമസം ഉണ്ടായെങ്കിലും ഇപ്പോൾ യുഎഇ-അഹമ്മദാബാദ് വിമാന സർവീസുകൾ സാധാരണ നിലയിലായതായി അധികൃതർ അറിയിച്ചു
വ്യാഴാഴ്ച സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടച്ചത് യുഎഇയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള ഒരു വിമാനത്തെ മാത്രമേ ബാധിച്ചുള്ളൂ. അബുദാബിയിൽ നിന്ന് അഹമ്മദാബാദ് വിമാനത്താവളത്തിലേക്ക് പോകേണ്ട എത്തിഹാദ് വിമാനം EY 240 രണ്ട് മണിക്കൂർ വൈകിയതായി എയർലൈൻ അറിയിച്ചിരുന്നു.
എന്നാൽ തുടർന്നുള്ള വിമാനങ്ങൾ ഷെഡ്യൂൾ ചെയ്ത പ്രകാരം അബുദാബിയിൽ നിന്ന് പുറപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ അറിയിച്ചു. അതേസമയം, ദുബായിൽ നിന്നുള്ള വിമാനസർവീസുകളിൽ കാലതാമസമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
എമിറേറ്റ്‌സ് വിമാനം (EK 538), ഫ്ലൈദുബായ് (FZ 437) എന്നിവ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് (DXB) യഥാക്രമം രാത്രി 10.50 നും 11.10 നും (യുഎഇ സമയം) പുറപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
എയർ അറേബ്യ വിമാനം G9 418 വെള്ളിയാഴ്ച പുലർച്ചെ 12.25 ന് ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടും, ജൂൺ 13 ന് ഇന്ത്യൻ സമയം പുലർച്ചെ 4.35 ന് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവള ടെർമിനൽ 2 ൽ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.