ഇറാൻ-ഇസ്രയേൽ സംഘർഷം അതിരൂക്ഷമായി തുടരുന്നു. ഇന്നലെ ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചെയുമായി ഇരുരാജ്യങ്ങളും പരസ്‌പരം വ്യോമാക്രമണം നടത്തി. വെള്ളിയാഴ്‌ചമുതൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ ഇതുവരെ 224 പേർ കൊല്ലപ്പെട്ടതായും 1277 പേർക്ക് പരിക്കേറ്റതായും ഇറാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാൽ, കൊല്ലപ്പെട്ടവരിൽ സാധാരണക്കാരുടെയും സൈനികരുടെയും എണ്ണം ഇറാൻ വ്യക്തമാക്കിയിട്ടില്ല.
ഇറാന്റെ ആക്രമണത്തിൽ ഇസ്രയേലിൽ ഇതുവരെ 14 പേർ കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. 390 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു. ഇതുവരെ മൂന്നുറോളം മിസൈലുകളാണ് ഇറാൻ ഇസ്രയേലിന് നേരേ തൊടുത്തുവിട്ടതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇറാൻ തൊടുത്തുവിട്ട മിസൈലുകളിൽ ഭൂരിഭാഗവും വിവിധ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തടയാനായെന്നാണ് ഇസ്രയേലിൻ്റെ അവകാശവാദം. എന്നാൽ, 22-ഓളം മിസൈലുകൾ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഭേദിച്ച് ഇസ്രയേലിലെ വിവിധയിടങ്ങളിൽ പതിച്ചതായാണ് റിപ്പോർട്ട്.