ഫുജൈറ വിമാനത്താവളത്തിലൂടെ ഹെറോയിൻ കടത്താനുള്ള ഒരു ഏഷ്യൻ പ്രവാസിയുടെ ശ്രമം പരാജയപ്പെടുത്തിയതായി കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് പോർട്ട്സ് അറിയിച്ചു. 2025 ജൂൺ 18 ബുധനാഴ്ചയാണ് സംഭവമുണ്ടായത്.
ഫുജൈറ വിമാനത്താവളത്തിൽ ഒരു ഏഷ്യൻ രാജ്യത്ത് നിന്നുള്ള ഒരു യാത്രക്കാരൻ കൊണ്ടുവന്ന ഭക്ഷണപദാർത്ഥങ്ങൾ നിറച്ച ഒരു സ്യൂട്ട്കേസ് സ്കാൻ ചെയ്തപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയായിരുന്നു. പിന്നീട് സ്യൂട്ട്കേസ് സൂക്ഷ്മമായി പരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു.
പരിശോധനയിൽ സ്യൂട്ട്കേസിനുള്ളിൽ 6,000 കാപ്സ്യൂളുകൾ സൂക്ഷിക്കുന്ന 100 കണ്ടെയ്നറുകളും, 70 ബാഗിൽ പൊടിച്ച സപ്ലിമെന്റുകളും കണ്ടെത്തി. ആദ്യം എല്ലാം സാധാരണമാണെന്ന് തോന്നിയെങ്കിലും, കാപ്സ്യൂളുകളിൽ ഹെറോയിൻ ഉള്ളതായി കണ്ടെത്തുകയായിരുന്നു. ഇയാൾക്കെതിരെ ഉടനെ അധികൃതർ നിയമനടപടികൾ സ്വീകരിച്ചു.
അപകടകരമായ മയക്കുമരുന്നുകളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതിലും സമൂഹങ്ങളെ സുരക്ഷിതമായി നിലനിർത്തുന്നതിലും സ്മാർട്ട് പരിശോധനാ സംവിധാനങ്ങൾ ശക്തമാണെന്ന് അധികൃതർ പറഞ്ഞു.