യുഎഇയിലെ പ്രവർത്തനം കൂടുതൽ വിപുലപ്പെടുത്തുമെന്ന് സൗദിയിലെ പ്രമുഖ പോൾട്രി ഉൽപന്ന നിർമാതാക്കളായ തൻമിയ അറിയിച്ചു. യുഎഇയിൽ ചില്ലറ വിൽപന രംഗത്തും സജീവമാകാനൊരുങ്ങുകയാണ് തൻമിയ ഗ്രൂപ്പ്.
ഫ്രോസൻ ഉൽപന്നങ്ങളും ഉടൻ വിപണിയിൽ എത്തിക്കുമെന്ന് ഡയറക്ടർ സ്റ്റീവ് റോസ്, മാർക്കറ്റിങ് ഡയറക്ടർ ജോയ് ഏബ്രഹാം എന്നിവർ പറഞ്ഞു.
60 വർഷമായി സൗദിയിൽ പ്രവർത്തിക്കുന്ന തൻമിയ പ്രതിദിനം മൂന്നരലക്ഷം കോഴിയിറച്ചിയാണ് ഉൽപാദിപ്പിക്കുന്നത്. ഒരു കാലിത്തീറ്റ നിർമ്മാണ യൂണിറ്റിൽ നിന്നാരംഭിച്ച് ഇന്ന് സൗദി സ്റ്റോക് എക്സ്ചേഞ്ചിൽ 30% ഐപിഒ ഇറക്കുന്ന നിലയിൽ വരെയെത്തിയിരിക്കുകയാണ് തൻമിയ.
2500ലേറെ ജീവനക്കാരുള്ള സ്ഥാപനത്തിന്റെ സിഇഒയായി നാലു വർഷം മുൻപാണ് സുൾഫിക്കർ ഹമദാനി നിയമിതനായത്. സുസ്ഥിര വളർച്ച ലക്ഷ്യമാക്കിയുള്ള നടപടികൾക്ക് വൻ പ്രാധാന്യം നൽകുമെന്ന് ബിസിനസ് ഡവലപ്മെന്റ് ജനറൽ മാനേജർ നിഷാം മൊഹിദീൻ വ്യക്തമാക്കി.
ഉടമകളായ അൽദബ്ബ ഗ്രൂപ്പിന്റെ ദീർഘവീക്ഷണമുള്ള പദ്ധതികളുടെ ഭാഗമായി ജിസിസി രാജ്യങ്ങൾക്കു പുറമേ ലബനൻ, ജോർദാൻ എന്നിവിടങ്ങളിലേക്കും വളർന്നു. മക്ഡോണൾഡ്സ്, ബർഗർ കിങ്, സബ് വേ തുടങ്ങി പ്രമുഖ ബ്രാൻഡുകൾക്കെല്ലാം ചിക്കൻ നൽകുന്നത് തൻമിയയാണ്. ലുലു, കാർഫോർ എന്നിവയ്ക്കും ഫ്രഷ് ചിക്കൻ നൽകുന്നു. 1500 കോടിയിലധികം രൂപയുടെ വികസനപ്രവർത്തനങ്ങളാണ് തൻമിയ നടത്തുക.