കോഴിക്കോട് – ദമാം എയര്‍ ഇന്ത്യ എക്സ്‌പ്രസ് IX 385 വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്തിറക്കി. കോഴിക്കോട് നിന്ന് ദമാമിലേക്ക് പുറപ്പട്ട എയര്‍ ഇന്ത്യ വിമാനമാണ് എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് വഴിതിരിച്ചു വിട്ടത്. വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോള്‍ പിന്‍ഭാഗം നിലത്തുരഞ്ഞു. രാവിലെ 9.45നാണ് വിമാനം കോഴിക്കോട് നിന്ന് പറന്നുയര്‍ന്നത്. ടേക്ക് ഓഫിന് തൊട്ട് പിന്നാലെ എഞ്ചിന്‍ തകരാര്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ഇതേതുടര്‍ന്നാണ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം എമര്‍ജന്‍സി ലാന്‍ഡിംഗിന് നിര്‍ദ്ദേശം നല്‍കിയത്. 168 യാത്രക്കാരാണ് വിമാനത്തിലുള്ളത്.
ഹൈഡ്രോളിക് സംവിധാനത്തില്‍ തകരാര്‍ ഉണ്ടെന്ന സംശയത്തിലാണ് എമര്‍ജെന്‍സി ലാന്‍ഡിങ്ങ് നിശ്ചയിച്ചത്. കരിപ്പൂരില്‍ അടിയന്തര ലാന്‍ഡിങ് സാധിക്കാത്തതിനാല്‍ കൊച്ചിയും തിരുവനന്തപുരവും പരിഗണിക്കുകയും ഒടുവില്‍ തിരുവനന്തപുരത്ത് ലാന്‍ഡിങ് നിശ്ചയിക്കുകയായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിന് മുകളില്‍ ഒരു മണിക്കൂർ വട്ടമിട്ട് പറന്ന്, ദമാമിലേക്കായി നിറച്ച ഇന്ധനം കുറച്ചാണ് ലാന്‍ഡിങ്ങിന് തയ്യാറെടുത്തത്. ഈ സമയം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.