മുൻ സഹപ്രവർത്തകയെ വാട്സ്ആപ്പ് വോയ്സ് മെസ്സേജിലൂടെ അധിക്ഷേപിച്ച കേസിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ യുവതിക്ക് കോടതി 30,000 ദിർഹം പിഴ വിധിച്ചു. ഇതിന് പുറമെ പരാതിക്കാരിക്ക് താൽക്കാലിക നഷ്ടപരിഹാരമായി 21,000 ദിർഹം നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട് (ആകെ 51,000 ദിർഹം – ഏകദേശം 11.5 ലക്ഷത്തിലധികം ഇന്ത്യൻ രൂപ).
കേസിനാസ്പദമായ സംഭവം തുടങ്ങിയത് ഒരു ഫോൺ കോളിൽ നിന്നാണ്. പരാതിക്കാരി തന്റെ സുഹൃത്തുകൂടിയായ സഹപ്രവർത്തകയുടെ തുടർച്ചയായ ഫോൺ കോളുകൾ എടുക്കാൻ സാധിക്കാതെ വന്നതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഇതിൽ പ്രകോപിതയായ യുവതി കടുത്ത അധിക്ഷേപങ്ങളും മോശം പദപ്രയോഗങ്ങളും അടങ്ങിയ ഒരു വോയ്സ് മെസ്സേജ് വാട്സ്ആപ്പിൽ അയക്കുകയായിരുന്നു.
ദേഷ്യത്തിൽ അയച്ച ഏതാനും സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ആ വോയ്സ് നോട്ട് കേസിൽ കൃത്യമായ ഭൗതിക തെളിവായി (Material evidence) മാറി. ഇതോടെ വർഷങ്ങളായുള്ള ഇവരുടെ സൗഹൃദവും പ്രൊഫഷണൽ ബന്ധവും തകരുകയും വിഷയം യു.എ.ഇ സൈബർ നിയമങ്ങളുടെ ലംഘനമായി മാറുകയും ചെയ്തു.
ഒരു വ്യക്തിപരമായ തർക്കം ക്രിമിനൽ കേസായി മാറിയതിൽ പ്രതിയായ യുവതി അമ്പരപ്പ് രേഖപ്പെടുത്തി. തന്നെ അവഗണിച്ചതിലുള്ള ദേഷ്യം പ്രകടിപ്പിച്ചു എന്നതിനപ്പുറം സുഹൃത്തായ അവരെ അപമാനിക്കാൻ തനിക്ക് യാതൊരുവിധ ദുരുദ്ദേശവും (Malicious intent) ഉണ്ടായിരുന്നില്ലെന്നായിരുന്നു യുവതിയുടെ വാദം.
എന്നാൽ വ്യക്തിപരമായ സൗഹൃദത്തിന്റെയോ മുൻകാല ചരിത്രത്തിന്റെയോ പേരിൽ നിയമത്തിൽ ഇളവ് നൽകാനാകില്ലെന്ന് കോടതി വ്യക്തമാക്കി. വോയ്സ് നോട്ടിൽ ഉപയോഗിച്ച മോശം ഭാഷയും അത് പരാതിക്കാരിക്ക് ഉണ്ടാക്കിയ മാനസിക ബുദ്ധിമുട്ടുകളും പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.
മെസ്സേജിങ് ആപ്പുകളിലും സോഷ്യൽ മീഡിയയിലും സംസാരിക്കുമ്പോൾ പൂർണ്ണമായ നിയന്ത്രണവും മര്യാദയും പാലിക്കണമെന്ന് അധികൃതർ താമസക്കാരോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ രേഖകൾ സൈബർ കേസുകളിൽ മാറ്റാനാകാത്ത ശക്തമായ തെളിവുകളായി മാറുമെന്നും നിമിഷനേരത്തെ വിവേകശൂന്യത വലിയ സാമ്പത്തിക-നിയമ ബാധ്യതകൾ വരുത്തിവെക്കുമെന്നും ഈ വിധി ഓർമ്മിപ്പിക്കുന്നു.






