ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ അഞ്ചുപേരുമായി പുറപ്പെട്ട അന്തർവാഹിനി ടൈറ്റന് ഇപ്പോഴും കാണാമറയത്ത് ആണുള്ളത്. ടൈറ്റനിലെ ഓക്സിജൻ തീരാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. അതിനിടെ കടലിനടിയിൽ നിന്ന് കൂടുതൽ ശബ്ദതരംഗങ്ങൾ കിട്ടിയതായും ഇന്നലെ യുഎസ് കോസ്റ്റ്ഗാർഡ് അറിയിച്ചു.
കേട്ട ശബ്ദങ്ങൾ കപ്പലിൽ നിന്നായിരിക്കില്ലെന്നും മുൻ യുഎസ് നേവി ന്യൂക്ലിയർ അന്തർവാഹിനി കമാൻഡർ ഡേവിഡ് മാർക്വെറ്റ് പറയുന്നു. അത് “സ്വാഭാവികമായ ശബ്ദങ്ങളാകാം” എന്നും അതിജീവനത്തിനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം ബിബിസിയോട് പറഞ്ഞു.
അടിയന്തരസാഹചര്യങ്ങളില്‍ 96 മണിക്കൂര്‍ വരെ ആവശ്യമായ ഓക്സിജന്‍ ടൈറ്റനിലുണ്ട്. എന്നാല്‍ കാണാതായി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ വാഹനത്തിലെ ഓക്സിജന്റെ അളവും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഏകദേശം യുഎഇ സമയം ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ ഓക്സിജന്‍ തീരുമെന്നാണ് കണക്കാക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ചയാണ് അഞ്ചു യാത്രക്കാരുമായി ടൈറ്റന് ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണുന്നതിനായി യാത്ര ആരംഭിച്ചത്. സമുദ്രാന്തര്‍ഭാഗത്തേക്ക് പോയി മണിക്കൂറുകള്‍ക്കുള്ളില്‍ ടൈറ്റനുമായുള്ള ബന്ധം പോളാര്‍ പ്രിന്‍സിന് നഷ്ടപ്പെടുകയായിരുന്നു. കാനഡ, യു.എസ്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തില്‍ വ്യാപമായ തിരച്ചില്‍ മേഖലയില്‍ പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തകർ കാണാതായ സ്ഥലത്തേക്ക് കൂടുതൽ കപ്പലുകളും എത്തിച്ചിട്ടുണ്ട്,
22 അടി നീളമുള്ളതും അഞ്ച് പേര്‍ക്ക് കയറാവുന്നതുമായ ചെറു അന്തര്‍വാഹിനിയാണ് ടൈറ്റൻ. ഓഷ്യന്‍ ഗേറ്റ് എക്സ്പെഡിഷന്‍സ് ആണ് അമിത ഭാരമില്ലാത്തതും ചെലവ് കുറഞ്ഞതുമായ ദി ടൈറ്റന് എന്ന ചെറു അന്തര്‍ വാഹിനി നിര്‍മ്മിച്ചത്. 13123 അടി ആഴത്തില്‍ വരെയാണ് ടൈറ്റന് പോവാനാവുകയെന്നാണ് അന്തര്‍വാഹിനി നിര്‍മ്മാതാക്കളായ ദി എവറെറ്റ് നല്കുന്ന വിവരം.