എട്ട് മാസം പ്രായമായ ഭ്രൂണം ഗർഭഛിദ്രം (Abortion) നടത്തി മൃതദേഹം ചവറ്റുകുട്ടയിൽ നിക്ഷേപിച്ച മുപ്പതുകാരിയായ ഇന്തോനേഷ്യൻ യുവതിയെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു.
ഷാർജയിലെ അൽ മജാസ് പ്രദേശത്ത് ഒരു സ്ത്രീക്ക് ഹൃദയസ്തംഭനവും രക്തസ്രാവവും അനുഭവപ്പെടുന്നതായി ആംബുലൻസ് സേവനത്തിലേക്ക് വിളിച്ചപ്പോഴാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. പാരാമെഡിക്കുകൾ സ്ഥലത്തെത്തി ഈ യുവതിയെ ആശുപത്രിയിലെത്തിക്കുകയും അൽ ബുഹൈറ പോലീസ് സ്റ്റേഷനിൽ ഇക്കാര്യം അറിയിക്കുകയും ചെയ്തു. സംശയം തോന്നിയ പോലീസ് ഈ കുറ്റകൃത്യത്തെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു.
തുടർന്ന്, പോലീസ് സംഘം യുവതിയുടെ വസതിയിൽ പരിശോധന നടത്തുകയും ചവറ്റുകുട്ടയിൽ നിന്ന് ഭ്രൂണത്തിൻ്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. ഏഷ്യൻ വംശജനായ കാമുകനുമായി സഹവാസം നടത്തിയിരുന്നതായാണ് യുവതി വെളിപ്പെടുത്തിയിട്ടുള്ളത്. സംഭവത്തിൽ ഷാർജ പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.