ദുബായ്: സൈബർ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് മൂന്ന് പേർക്ക് തടവും പിഴയും ശിക്ഷയായി വിധിച്ച് ദുബായ് കോടതി. മൂന്ന് പേർക്ക് രണ്ട് മാസം തടവും 518,500 ദിർഹം പിഴയും വിധിച്ചു. ശിക്ഷ അനുഭവിച്ചതിന് ശേഷം ഇവരെ നാടുകടത്താനും ദുബായ് മിസ്ഡിമെനേഴ്സ് കോടതി ഉത്തരവിട്ടു.
നിയമവിരുദ്ധമായ വരുമാനത്തിൽ നിന്ന് ഓരോ പ്രതിക്കും ലഭിച്ച തുകകളാണ് പിഴയായി ഈടാക്കിയിരിക്കുന്നതെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു. ഒന്നാം പ്രതിക്ക് 346,000 ദിർഹം, രണ്ടാമത്തെ പ്രതിക്ക് 72,500 ദിർഹം, മൂന്നാമത്തെ പ്രതിക്ക് 100,000 ദിർഹം എന്നിങ്ങനെയാണ് പിഴ ചുമത്തിയിരിക്കുന്നത്.
2026 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരു ഉപഭോക്തൃ സംരക്ഷണ സേവനവുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് വിശ്വസിച്ച് വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്ത ഒരു താമസക്കാരനാണ് ഓൺലൈൻ തട്ടിപ്പിന് ഇരയായത്. തട്ടിയെടുത്ത പണത്തിന്റെ ഒരു ഭാഗം പ്രതികളുമായി ബന്ധമുള്ള പ്രാദേശിക ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയതായും മറ്റ് തുകകൾ ഒന്നിലധികം അക്കൗണ്ടുകൾ വഴി കൈമാറിയതായും അന്വേഷണത്തിൽ തെളിഞ്ഞു.






