ദുബായ് വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്ന് 223 അപൂർവയിനം ജീവികളെ കണ്ടെത്തി.
ലക്ഷക്കണക്കിന് യാത്രക്കാർ കടന്നുപോകുന്ന ടെർമിനലിൽ യാതൊരു അടയാളങ്ങളുമില്ലാതെ കിടന്ന ബാഗ് ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ പതിവ് പരിശോധനകളുടെ ഭാഗമായി നടത്തിയ വിശദമായ പരിശോധനയിലാണ് ജീവികളെ കണ്ടെത്തിയത്.
വസ്ത്രങ്ങൾക്കും മറ്റ് വ്യക്തിഗത സാധനങ്ങൾക്കും പകരം ബാഗിനുള്ളിൽ പ്രത്യേകം തരംതിരിച്ച നിലയിലായിരുന്നു ജീവികളെ സൂക്ഷിച്ചിരുന്നത്. 129 ഗൗളിവർഗത്തിൽപ്പെട്ട പല്ലികൾ , 36 തേളുകൾ, എട്ട് പാമ്പിൻ കുഞ്ഞുങ്ങൾ, 50 തവളകൾ എന്നിവയുൾപ്പെടെ ആകെ 223 ജീവികളെയാണ് കസ്റ്റംസ് കണ്ടെടുത്തത്. എല്ലാത്തിനും ജീവനുമുണ്ടായിരുന്നു. പിടിച്ചെടുത്തവയിൽ ഭൂരിഭാഗവും വംശനാശഭീഷണി നേരിടുന്ന വന്യജീവികളുടെയും സസ്യങ്ങളുടെയും രാജ്യാന്തര വ്യാപാരം തടയുന്നതിനുള്ള രാജ്യാന്തര കൺവെൻഷൻ്റെ (CITES) സംരക്ഷണപ്പട്ടികയിൽ ഉൾപ്പെട്ടവയാണെന്നാണ് പ്രാഥമിക നിഗമനം.
വിമാനത്താവള ചരിത്രത്തിലെ തന്നെ ഏറ്റവും വിചിത്രമായ വന്യജീവി വേട്ടകളിലൊന്നാണിത്.സംഭവത്തെത്തുടർന്ന് ദുബായ് കസ്റ്റംസ് യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയവുമായി അടിയന്തരമായി ബന്ധപ്പെടുകയും ജീവികൾക്ക് ആവശ്യമായ പരിചരണവും വിദഗ്ധ പരിശോധനയും ഉറപ്പാക്കുകയും ചെയ്തു. വന്യജീവി കടത്ത് തടയുന്നതിനുള്ള നിയമപരമായ നടപടികൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്.






