വേനൽച്ചൂട് കടുക്കുന്ന സാഹചര്യത്തിൽ, പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾക്കുള്ളിൽ കുട്ടികളെ തനിച്ചാക്കി പോകുന്ന ഗുരുതരമായ തെറ്റിനെതിരെ ഷാർജ, അജ്മാൻ, ഫുജൈറ എന്നിവിടങ്ങളിലെ പോലീസ് അധികൃതർ രക്ഷിതാക്കൾക്കും വാഹനമോടിക്കുന്നവർക്കും ശക്തമായ മുന്നറിയിപ്പ് നൽകി. ഇത് ജീവന് തന്നെ അപകടമായേക്കാവുന്ന കാര്യമാണെന്ന് പോലീസ് പറഞ്ഞു.
വേനൽക്കാലത്തെ താപനില 45 ഡിഗ്രി സെൽഷ്യസ് മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുള്ളതിനാൽ, ഈ സീസണൽ അപകടത്തെ അതീവ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്. ചൂട് മൂലമുണ്ടാകുന്ന അപകടങ്ങളും മരണങ്ങളും തടയുന്നതിനായി ശക്തമായ ബോധവൽക്കരണ കാമ്പെയ്നുകൾക്കും പോലീസ് തുടക്കം കുറിച്ചിട്ടുണ്ട്.
വേനൽക്കാലത്തെ കടുത്ത ചൂടിൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നത് വ്യക്തിപരമായ ഉത്തരവാദിത്തത്തെയും പൂർണ്ണമായ ശ്രദ്ധയെയും ആശ്രയിച്ചാണിരിക്കുന്നതെന്ന് ഷാർജ പോലീസ് ഊന്നിപ്പറഞ്ഞു.
ഒരു ചെറിയ ആവശ്യത്തിനായി പുറത്തുപോകുമ്പോൾ “കുറച്ചു മിനിറ്റത്തേക്ക്” മാത്രമാണെങ്കിൽ പോലും കുട്ടികളെ പൂട്ടിയ കാറിനുള്ളിൽ ഇരുത്തുന്നത് വലിയ ദുരന്തത്തിന് വഴിവെക്കും,’ പോലീസ് മുന്നറിയിപ്പ് നൽകി. ‘പുറത്തെ താപനില 45 ഡിഗ്രി സെൽഷ്യസ് കടക്കുമ്പോൾ, പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിനുള്ളിലെ ചൂട് വെറും പത്ത് മിനിറ്റിൽ താഴെ സമയം കൊണ്ട് 60 ഡിഗ്രി സെൽഷ്യസോ അതിൽ കൂടുതലോ ആയി ഉയരും. മുതിർന്നവരേക്കാൾ മൂന്ന് മുതൽ അഞ്ച് മടങ്ങ് വേഗത്തിലാണ് കുട്ടികളുടെ ശരീര താപനില ഉയരുന്നത് എന്നതിനാൽ, ശ്വാസതടസ്സം, കടുത്ത ഹീറ്റ് സ്ട്രോക്ക് (സൂര്യതാപം), അല്ലെങ്കിൽ മസ്തിഷ്ക ആഘാതം എന്നിവ വളരെ പെട്ടെന്ന് തന്നെ സംഭവിച്ചേക്കാം.
വാഹനം പൂട്ടി ഇറങ്ങുന്നതിന് മുൻപ് പിൻസീറ്റ് പരിശോധിക്കുന്ന ശീലം കർശനമായി പാലിക്കണമെന്നും, കുട്ടികൾ അബദ്ധത്തിൽ കാറിനുള്ളിൽ കുടുങ്ങാതിരിക്കാൻ കാറിന്റെ താക്കോലുകൾ അതീവ ശ്രദ്ധയോടെ സൂക്ഷിക്കണമെന്നും ഷാർജ പോലീസ് ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു.






