അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങൾക്ക് കടുത്ത പ്രത്യാക്രമണവുമായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC). ഞായറാഴ്ച പുലർച്ചെ കുവൈറ്റിലെയും ബഹ്റൈനിലെയും യു.എസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് തങ്ങളുടെ നാവിക-വ്യോമ സേനകൾ സംയുക്ത മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഐ.ആർ.ജി.സി പ്രഖ്യാപിച്ചു.
അമേരിക്കൻ വ്യോമാക്രമണങ്ങൾ അടുത്തിടെ ഒപ്പുവെച്ച ‘ഇസ്ലാമാബാദ് ധാരണാപത്രത്തിലെ’ (Islamabad MoU) ഒന്നാം വകുപ്പിന്റെ നഗ്നമായ ലംഘനമാണെന്ന് ഇറാൻ കുറ്റപ്പെടുത്തി. യു.എസിന്റെ ഈ കരാർ ലംഘനം ഇരുരാജ്യങ്ങളും തമ്മിൽ നിലവിലുള്ള എല്ലാ നയതന്ത്ര ചർച്ചകളും പ്രക്രിയകളും പൂർണ്ണമായി തടസ്സപ്പെടാൻ കാരണമാകുമെന്ന് ഇറാൻ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകുന്നു.
ഹോർമൂസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം അമേരിക്ക ഇറാന്റെ മിസൈൽ-റഡാർ കേന്ദ്രങ്ങളിൽ ബോംബാക്രമണം നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പശ്ചിമേഷ്യയെ കൂടുതൽ യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട് ഇറാന്റെ ഈ പുതിയ നീക്കം.






