ദുബായ്: വ്യാജ ഉത്പന്നങ്ങൾക്കെതിരെ മുന്നറിയിപ്പുമായി യുഎഇ. വ്യാജവും ഗുണനിലവാരവുമില്ലാത്തതുമായ ഉത്പന്നങ്ങൾക്കെതിരെയാണ് യുഎഇ മുന്നറിയിപ്പ് നൽകുന്നത്. ഉപഭോക്താക്കളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഇവ ഗുരുതര ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
സാധനങ്ങൾ വാങ്ങുമ്പൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ ഉത്പന്നങ്ങളോ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളോട കണ്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും യുഎഇ അധികൃതർ വ്യക്തമാക്കുന്നു. അംഗീകൃത കടകളിൽ നിന്നും പരിശോധിച്ചുറപ്പിച്ച ഓൺലൈൻ സൈറ്റുകളിൽ നിന്നും മാത്രം സാധനങ്ങൾ വാങ്ങാൻ ശ്രദ്ധിക്കണം. വാങ്ങിയ ശേഷം ഇൻവോയ്സുകളും വാറന്റി കാർഡുകളും സൂക്ഷിച്ചുവെക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
സോഷ്യൽ മീഡിയ വഴിയും ഓൺലൈൻ മാർക്കറ്റ് പ്ലേസുകൾ വഴിയും ലൈസൻസില്ലാത്ത വിൽപനക്കാരുമായി ഇടപാടുകൾ നടത്തുന്നതിനെതിരെയും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. വാണിജ്യ തട്ടിപ്പുകൾക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിനായി യുഎഇ 2023-ലെ ഫെഡറൽ ഡിക്രി-ലോ നമ്പർ 42 നടപ്പാക്കിയിട്ടുണ്ട്. വ്യാജവും സുരക്ഷിതമല്ലാത്തതുമായ സാധനങ്ങളുടെ ഉത്പാദനം, വിൽപന, വിതരണം എന്നിവയിൽ ഏർപ്പെടുന്നവർക്കെതിരെ കടുത്ത ശിക്ഷാനടപടികളാണ് ഈ നിയമം വ്യവസ്ഥ ചെയ്യുന്നത്. ഈ നിയമത്തിലെ ആർട്ടിക്കിൾ 4 പ്രകാരം വ്യാജമോ മായം ചേർത്തതോ കേടായതോ ആയ സാധനങ്ങൾ ഇറക്കുമതി ചെയ്യുക, നിർമിക്കുക, വിൽപനക്ക് വെക്കുക, സൂക്ഷിക്കുക, കടത്തുക, പ്രചരിപ്പിക്കുക, കൈവശം വെക്കുക എന്നിവ നിരോധിച്ചിരിക്കുന്നു. ഇത്തരം പ്രവർത്തനങ്ങൾക്ക് മുതിരുന്നതും നിയമലംഘനമായി കണക്കാക്കും.
വ്യാജ, മായം ചേർത്ത അല്ലെങ്കിൽ കേടുവന്ന വസ്തുക്കളുടെ ഇറക്കുമതി, നിർമ്മാണം, സംഭരണം, ഗതാഗതം, പ്രോത്സാഹിപ്പിക്കൽ, വിൽപ്പന അല്ലെങ്കിൽ വ്യാപാരം തുടങ്ങിയ വാണിജ്യ തട്ടിപ്പുകളിൽ അറിഞ്ഞുകൊണ്ട് ഏർപ്പെടുന്നത് കനത്ത പിഴകൾക്ക് കാരണമാകും. ആർട്ടിക്കിൾ 17 പ്രകാരം കുറ്റവാളികൾക്ക് രണ്ട് വർഷം വരെ തടവോ, 5,000 ദിർഹം മുതൽ 1 ദശലക്ഷം ദിർഹം വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും. ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും വിപണിയിലെ ആത്മവിശ്വാസം നിലനിർത്തുന്നതിനുമുള്ള യുഎഇയുടെ പ്രതിബദ്ധതയാണ് ഈ പിഴകൾ അടിവരയിടുന്നത്.






