പൊതുനിരത്തിൽ അശ്രദ്ധമായും അപകടകരമായും വാഹനമോടിക്കുകയും അതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്ത രണ്ട് പേരെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ ഓടിച്ചിരുന്ന രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്ത് ലേബർ ക്യാമ്പ് പരിസരത്തുള്ള ഇംപൗണ്ട് യാർഡിലേക്ക് മാറ്റി.
രണ്ട് നിസ്സാൻ പട്രോൾ (Nissan Patrol) എസ്‌യുവികൾ ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തി പരസ്പരം മത്സരിച്ചോടിക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ അഭ്യാസപ്രകടനങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്.
ഈ സോഷ്യൽ മീഡിയ ദൃശ്യങ്ങളും അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളും പരിശോധിച്ച പൊലീസ്, പ്രതികളെയും അവർ ഉപയോഗിച്ച വാഹനങ്ങളെയും കൃത്യമായി തിരിച്ചറിയുകയും തന്ത്രപരമായി പിടികൂടുകയുമായിരുന്നു. തുടർനടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
പൊതുറോഡുകൾ അപകടകരമായ മത്സരങ്ങൾക്കോ വെല്ലുവിളികൾക്കോ ഉള്ള വേദിയല്ലെന്ന് ഷാർജ പൊലീസ് ഈ സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ശക്തമായി ഓർമ്മിപ്പിച്ചു. ട്രാഫിക് നിയമലംഘനങ്ങൾ നടത്തി അത് സോഷ്യൽ മീഡിയയിലൂടെ മഹത്വവൽക്കരിക്കാൻ (Glorify) ശ്രമിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.






